തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരിയെ നീക്കണമെന്ന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും.
കമ്മീഷണര്‍ സ്ഥാനത്തിരുന്ന് തച്ചങ്കരി തനിക്കും സര്‍ക്കാരിനും സ്ഥിരമായി തലവേദനയുണ്ടാക്കുന്നെന്നാണ് മന്ത്രിയുടെ പരാതി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ആള് എന്ന നിലയ്ക്ക് തച്ചങ്കരിയുടെ വകുപ്പുമാറ്റം ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരിക്കില്ല. തച്ചങ്കരിയെ തിരികെ പോലീസ് വകുപ്പിലേക്ക് മടക്കി കൊണ്ടുവരാനായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനമെന്നും സൂചനയുണ്ട്.
നിര്‍ണായക തീരുമാനങ്ങള്‍ തന്നോട് ആലോചിക്കാതെ കമ്മീഷണര്‍ സ്വയം എടുക്കുകയാണ്. മന്ത്രിസഭ അധികാരമേറ്റ നാള് മുതല്‍ തച്ചങ്കരി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. ഹെല്‍മറ്റില്ലാത്ത ഇരുചക്ര വാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന തീരുമാനം മുതല്‍ പിറന്നാള്‍ ദിനത്തില്‍ മധുരം വിളമ്പാന്‍ ജീവനക്കാര്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കിയതു വരെയുള്ള എല്ലാ വിഷയങ്ങളും കമ്മീഷണര്‍ വിവാദമാക്കുകയായിരുന്നു.
തച്ചങ്കരി മധുരം വിതരണം ചെയ്ത നടപടിയെക്കുറിച്ച് ചീഫ്സെക്രട്ടറി വിജയാനന്ദിനോട് മന്ത്രി വിശദീകരണം തേടിയിരുന്നു. ചീഫ്സെക്രട്ടറി തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷമായിരിക്കും തച്ചങ്കരിയുടെ വകുപ്പുമാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകുക.മന്ത്രിയെ കൂടാതെ എന്‍സിപി നേതൃത്വവും ടോമിന് ജെ. തച്ചങ്കരിയെ ഗതാഗത കമ്മീഷണറുടെ ചുമതലയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: