ദാനപുർ: ബീഹാറിലെ ദാനപുരിൽ ബിജെപി നേതാവിനെ അക്രമി സംഘം വെടിവെച്ച് കൊന്നു. ദാനപുരിലെ പ്രമുഖ ബിജെപി നേതാവും വ്യവസായിയുമായ അശോക് ജെയ്സ്വാലിനെയാണ് അക്രമി സംഘം തോക്കിനിരയാക്കിയത്. ബുധനാഴ്ച വൈകീട്ട് ആറരയോട് കൂടി പ്രദേശത്തെ മാർക്കറ്റിനു സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്.
വീടിനു സമീപത്തുള്ള മാർക്കറ്റിൽ സാധനങ്ങൾ വാങ്ങനെത്തിയതായിരുന്നു അശോക്. ഇതേ സമയം തോക്കുമായിട്ടെത്തിയ നാല് യുവാക്കൾ അശോകിനെ നേരെ വെടിയുതിർക്കുകയായിരുന്നു. നാല് വെടിയുണ്ടകൾ അശോകിന്റെ ശരീരത്തിൽ തുളഞ്ഞു കയറി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
അശോകിന്റെ മരണത്തെ തുടർന്ന് ബിജെപി ദാനപുരിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അശോകിന്റെ കൊലപാതകികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കളും സംസ്ഥാനത്തെ പ്രമുഖ വ്യവസായികളും ആവശ്യപ്പെട്ടു.
നിതീഷ് കുമാറിന്റെ ഭരണത്തിനു കീഴിലുള്ള ബീഹാറിൽ അനുദിനം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം ഗോപാൽഗഞ്ച് ജില്ലയിൽ 13 പേർ വിഷമദ്യ കുടിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് നിയമ നിർമാണ സംവിധാനങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: