ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കലാപമഴിച്ചുവിടാന്‍ വന്‍തോതില്‍ പണമൊഴുക്കിയത് പാക്കിസ്ഥാന്. മൊത്തം 24 കോടി രൂപയാണ് പാക്കിസ്ഥാനില്‍ നിന്ന് വന്നതെന്ന് എന്‍ഐഎ കണ്ടെത്തി.
പ്രധാനമായും പത്ത് അക്കൗണ്ടുകളിലേക്കാണ് പണം വന്നത്. ഈ അക്കൗണ്ടുടമകള്‍ വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല. പണം വന്നതും പോയതുമായ വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി.
ഭീകര സംഘടനകളും അനുകൂലികളും ഹവാല വഴി കടത്തിയ പണമുപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുകയാണ്. പണവും വിലപിടിപ്പുള്ള സാധനസാമഗ്രികളും നല്കി അവരെ വശത്താക്കിയാണ് കലാപത്തിന് മൂര്‍ച്ഛ കൂട്ടിയത്. തുടര്‍ന്ന് അവരുടെ മനംമാറ്റി അവരുടെ അക്കൗണ്ടുകള്‍ വഴി പണമെത്തിച്ച് ഭീകരപ്രവര്‍ത്തനത്തിന് വിതരണം ചെയ്യുകയായിരുന്നു. പണത്തിന്റെ ഒരു ശതമാനം കമ്മീഷനായി അക്കൗണ്ടില്‍ തന്നെയിടും. ബാക്കി പണം ഉടന്പിന്വലിക്കും.
ഇങ്ങനെ പണം വന്ന പല അക്കൗണ്ടുകളുടെയും ഉടമകള്‍ക്ക് പണം നല്‍കിയവരുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ആര്‍ബിഐ പിടിക്കാതിരിക്കാന്‍ വലിയ തുകകളെല്ലാം ഒരു ലക്ഷത്തില്‍ കൂടാത്ത ഗഡുക്കളായിട്ടാണ് നിക്ഷേപിച്ചത്. പത്തു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ മാത്രമേ നിരീക്ഷിക്കേണ്ടതുള്ളൂ.
പല പല അക്കൗണ്ടുകളില്‍ ചെറിയ തുകകള്‍ വന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഗള്‍ഫില്‍ വ്യാപാരം നടത്തുന്ന കശ്മീരികളും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. വാനിയുടെ കൊലപാതകത്തിന്റെ മറവില്‍ അഴിച്ചുവിട്ട സംഘര്‍ഷം ഇനിയും പൂര്‍ണ്ണമായി ശമിച്ചിട്ടില്ല. 65 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
60 ഭീകരര്‍ നുഴഞ്ഞുകയറി
കശ്മീരിലെ സംഘര്‍ഷങ്ങളുടേയും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെയും മറവില്‍ 60 ഭീകരര്‍ പാക്കധിനിവേശ കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. സായുധരായ ഭീകരര്‍ കശ്മീര്‍ താഴ്വരയില് പലയിടങ്ങളിലും കടന്നുകയറിയിട്ടുണ്ട്.
ഇവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് സൂചന. ബുധനാഴ്ച പുലര്‍ച്ചെ ബാരാമുള്ളയില്‍ ഹിസ്ബുള്‍ ഭീകരരാണ് സൈനിക വാഹന വ്യൂഹം ആക്രമിച്ചത്. ഇതില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളും രണ്ടു സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘര്‍ഷം കാരണം ഒരിടത്തും കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തങ്ങളുടെ കമാന്‍ഡര്‍ സെയ്ഫുള്ളയുടെ ഉത്തരവു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കശ്മീരിലേക്ക് പാക്കധിനിവേശ കശ്മീരില്‍ നിന്ന് കയറിയ 60 ഭീകരരില്‍ അഞ്ചു പേരെ ചൊവ്വാഴ്ച തന്നെ കൊല്ലാന്‍ സാധിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ഏതാനും ഏറ്റുമുട്ടലുകളിലായി ഏതാനും ഭീകരരെക്കൂടി കൊല്ലാനായി. എങ്കിലും ഭീതി സൃഷ്ടിച്ച് അവര്‍ ഒളിവിലുണ്ട്. അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്‍ കശ്മീരില്‍ നിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് ശ്രീനഗറില്‍ രാത്രിയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: