പമ്പ: ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കം. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടത്തിയ യോഗത്തിലാണ് തര്‍ക്കമുണ്ടായത്.
ശബരിമലയിലെ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും ശബരിമല നട നിത്യവും തുറക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.തുടര്‍ന്ന് ഇത് സാധ്യമല്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിക്കുകയായിരുന്നു. എന്നാല്‍ പ്രയാറിന്റെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ,ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഐപി ക്യൂ നിര്‍ത്തലാക്കാനും ഇതിന് പണം ഈടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പണമുള്ളവന് മാത്രം പാസ് എന്ന സംവിധാനം നടക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി.
ശബരിമലയോടു ചേര്‍ന്ന് വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാതയില്‍ 50 കിമീ ചുറ്റളവില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കും. ശബരിമലയില്‍ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനസൗകര്യം ഒഴിവാക്കണം.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതിന് റോപ് വേ സൗകര്യം ഒരുക്കും. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി പ്രത്യേകപാതയും പരിഗണനയിലെന്ന് പിണറായി വിജയന് പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മന്ത്രിമാരായ കെ.കെ ശൈലജ, കെ.രാജു, എ.കെ.ശശീന്ദ്രന്, കെ.ടി.ജലീല്‍, രാജു എബ്രഹാം എംഎല്‍എ, ആന്റോ ആന്റണി എം.പി തുടങ്ങിയവരും മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: