തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അടിയന്തരമായി പത്തു തീരദേശ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഓരോ സ്റ്റേഷനിലും രക്ഷാപ്രവര്‍ത്തനത്തിനു ബോട്ടുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബോട്ട് ഓടിക്കുന്ന ഡ്രൈവര്‍മാരെ എത്ര ശമ്പളം കൊടുത്തായാലും നിയമിക്കും. കടലില്‍ മത്സ്യബന്ധനത്തിനു പോയി പരിചയമുള്ള നീന്തല്‍ അറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കോസ്റ്റല്‍ സെക്യൂരിറ്റി ഹോം ഗാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലും നാലു ഹോം ഗാര്‍ഡുകള്‍ വീതം കാണും. ജീവന് രക്ഷാ സൗകര്യങ്ങളും അത്യാവശ്യ മരുന്നുകളും ഒരു ബോട്ടില്‍ സജ്ജീകരിക്കും. ഏതു സമയത്ത് അപകടം നടന്നാലും അവിടേക്ക് എത്താനുള്ള സൗകര്യം ഈ ബോട്ടില്‍ ഒരുക്കും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരദേശ ജാഗ്രതാ സമിതികള്‍ സ്ഥാപിക്കും. വിവര വിനിയമ സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി യൂനിറ്റ് സ്ഥാപിക്കും. കൊച്ചിയില്‍ ഫിഷര്‍മാന്‍ സര്‍വീസ് യൂനിറ്റ് ആരംഭിക്കും. കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഈ യൂനിറ്റില്‍ ഉണ്ടാകും.
മത്സ്യത്തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും ക്രമീകരണങ്ങളും പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. മത്സ്യത്തൊഴിലാളി സംഘടനകളുമായും തീരദേശ എം.എല്‍.എമാരുമായും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പദ്ധതിക്ക് അന്തിമ രൂപം നല്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: