ഏതു സാഹചര്യത്തിലും, അക്ഷോഭ്യനായി കടന്നു പോകാന്‍ സാധിക്കുമോ? ഒട്ടും ദുഃഖിക്കാതെ, പുഞ്ചിരിയോടെ മുന്നോട്ടു പോകാനാവുമെന്ന് ജീവിച്ചു കാട്ടിത്തന്ന യുഗപ്രഭാവനും യോഗേശ്വരനുമാണ് ശ്രീകൃഷ്ണന്! കൃഷ്ണാഷ്ടമി ദിനത്തില്‍ ആ ഓര്‍മ്മകള്‍ നമ്മില്‍ നിറയുമ്പോള്‍ നാം കൂടുതല്‍ വികസിതരാകും. അതിനാല്‍ ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളെല്ലാം ചാരിതാര്‍ത്ഥ്യത്തോടെ ആചരിക്കണം.
ഓടക്കുഴലിലൂടെ പ്രപഞ്ചത്തെ വിസ്മയിപ്പിച്ച് ജീവജാലങ്ങളെ ആനന്ദ നൃത്തം ചെയ്യിക്കാനുള്ള പ്രാഗല്ഭ്യം! ഇന്ദ്രന് പകവീട്ടിയപ്പോള്‍ ഗോവര്‍ദ്ധനഗിരി ഉയര്‍ത്തി നിസ്സഹായരായ ഗോപഗോപികമാരെയും ഗോക്കളേയുമെല്ലാം സംരക്ഷിച്ച വിശ്വസംരക്ഷകന്‍ രാസലീലയില്‍ പരമാത്മ സര്വ്വഭാവം. മനസ്സിന്റെ ആനന്ദ നൃത്തം! ചന്ദ്രികാചര്‍ച്ചിതമായ പ്രകൃതിയുടെ വശ്യഭാവത്തില്‍ വിലയിതമാകല്!
11 വയസ്സില്‍ കംസവധത്തിനു ശേഷം ഉജ്ജയിനിയിലെ സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ പഠനം. 64 ദിനങ്ങള്‍ വിദ്യ അഭ്യസിച്ചശേഷം തിരികെ ദ്വാരകയിലേക്ക്. ബി.സി. 3138-ല്‍ ഭഗവാന് 89 വയസ്സായിരുന്നപ്പോഴാണ് മഹാഭാരത യുദ്ധത്തില്‍ വച്ച് ഗീതോപദേശം നടന്നതെന്നാണ് ഒരു കണ്ടെത്തല്‍. യുദ്ധം കഴിഞ്ഞ് 37 വര്‍ഷം കൂടി ജീവിച്ചിരുന്നത്രേ. 126-ാം വയസ്സില്‍ വീണ്ടും പരമധാമത്തില്‍ മടക്കം.
100 തവണ മാപ്പു കൊടുത്തശേഷം വീണ്ടും തെറ്റു ചെയ്തപ്പോള്‍ ജരാസന്ധനെ വധിക്കുന്നു. ജരാസന്ധന് തടവറയിലാക്കിയിരുന്ന 16008 യുവതികളെ രക്ഷപ്പെടുത്തുന്നു. മറ്റാരും സ്വീകരിക്കാത്തതിനാല്‍ അഭയവും നല്കുന്നു. പ്രതിഛായയില്‍ കരിനിഴല്‍ വീഴും എന്നതൊന്നും കാര്യമാക്കുന്നേയില്ല.
ഏവരുടേയും ഹൃദയത്തില്‍ ഈശ്വരനായി സ്ഥിതി ചെയ്യുന്ന കൃഷ്ണന്, ദുര്‍വ്വാസാവിനെ വണ്ടിയിലേറ്റി മണിക്കൂറുകളും വണ്ടി വലിച്ചു താഴ്മയുടെയും വിനയത്തിന്റെയും പരമഭാവം. കാലിമേച്ചു നടന്ന ഇടയന്. സാധാരണക്കാരില്‍ സാധാരണക്കാരന്.
ഏകാംശേന സ്ഥിതോ ജഗത് (ഗീത 15-ാം അദ്ധ്യായം) ഈ ജഗത്തു മുഴുവന്‍ എന്റെ സൂക്ഷാമംശം. വാസുദേവസര്വ്വമിതി – (ഗീത-10) സര്‍വ്വവും വാസുദേവമയം. കൃഷ്ണനില്ലാത്ത ഒരിടവുമില്ല. സര്‍വ്വവ്യാപി. എവിടെ ശൂന്യതയുണ്ടോ അവിടെ ഞാനുണ്ട് – ഭഗവാന്. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ – രക്ഷിക്കാം എന്ന ഉറപ്പ്. ഭയത്തെ മാറ്റുന്നു. നമേ ഭക്ത പ്രണശ്യതി – എന്റെ ഭക്തന് ഒരിക്കലും നശിക്കില്ലെന്ന ദൃഢമായ ഉറപ്പ്. ഈ ഭാരത വ്യക്തിത്വത്തെ നേരേ മനസ്സലാക്കി ഒരംശമെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍, ജീവിത ചാരിതാര്‍ത്ഥ്യം ആര്‍ക്കും, അനുഭവിക്കാനാകും. വിശ്വചൈതന്യത്തിന്റെ ഉദാത്തഭാവത്തെ അറിയാതെ ജീവിക്കുന്നതിലെന്തര്ത്ഥം?
രാമനും, കൃഷ്ണനും, ഏതവതാര ശക്തിചൈതന്യങ്ങളും തന്നിലുണ്ടെന്ന് ശ്രീരാമകൃഷ്ണദേവന് വിവേകാനന്ദ സ്വാമിക്ക് വ്യക്തമാക്കി കൊടുക്കുന്നു. അവരിലെ സൂക്ഷ്മചേത ന നമ്മിലും പ്രകാശമായി പ്രസരിക്കുന്നു എന്ന് സഹജമായി ഭാവന ചെയ്തു നോക്കു. കൃത്രിമമായി സങ്കല്പിച്ചാല് പോലും ക്രമേണ അതു നമ്മുടെ സഹജതയായി മാറും. പരീക്ഷിച്ചു നോക്കൂ. നാം സംതൃപ്തരാണെങ്കില്‍, അത്ഭുതങ്ങള്‍ സമൃദ്ധമായി ഭഗവാന് കൃഷ്ണന് നമ്മുടെ ജീവിതത്തില്‍ സംഭവിപ്പിക്കും, നിശ്ചയം!
ഇന്ന് യുവതീയുവാക്കള്‍ ആധുനിക ഉപകരണങ്ങളുടെയും ഉപാധികളുടെയും, അനിയന്ത്രിത ഉപയോഗത്താല്‍ ഏറെക്കുറെ യാന്ത്രികമായിക്കൊണ്ടിരിക്കുന്നു. നൈതികയോ ഉള്‍ക്കാഴ്ചയോ, ദീര്‍ഘവീക്ഷണമോ ഇല്ലാത്ത ‘ഒരു ന്യൂ ജനറേഷന്’ വളരുന്നു. അവര്‍ വേദേതിഹാസങ്ങളും പൗരാണിക ഗുരുദര്‍ശനങ്ങളും മതസാരങ്ങളുമൊന്നും തന്നെ ഭൗതിക ജീവിതത്തിനാവശ്യമെന്ന് കരുതുന്നേയില്ല. അക്കാദമികമായി നേടുന്ന അറിവുകളെല്ലാം മാറ്റങ്ങള്‍ വരുന്നതാണ്. നേരറിവിന്റെ കുറവ് ഇവര്‍ മനസ്സിലാക്കുന്നില്ല.
കാലദേശങ്ങളിലൊന്നും മാറ്റം വരാത്ത നേരറിവുകള്‍ സാക്ഷാത്ക്കാരം നേടിയ ഗുരുക്കന്മാരില് നിന്നേ ലഭിക്കൂ എന്ന് അറിയണം. ഇതില്ലാതെ ജീവിതം ധന്യമാകില്ല. ഇതാണ് ജഗദ്ഗുരുവായ ശ്രീകൃഷ്ണനില്‍ നിന്ന് നമുക്ക് അനര്‍ഗ്ഗളം ലഭിച്ചു കൊണ്ടേയിരിക്കുന്നതെന്ന് നാം ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: