ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഭാരതം. വിഷയത്തില്‍ പന്ത് പാക്കിസ്ഥാന്റെ കോര്‍ട്ടിലാണെന്നും പാക് നിര്‍ദേശത്തിന് ഭാരതം മറുപടി നല്കിയതിനാല് ഇനി നയം വ്യക്തമാക്കേണ്ടത് പാക്കിസ്ഥാനാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
നേരത്തെ, ജമ്മു കശ്മീര്‍ പ്രശ്നം സംബന്ധിച്ച് സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്താനുള്ള പാക് ക്ഷണം ഭാരതം നിരസിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിയെ ഇസ്ലാമാബാദിലേക്ക് അയയ്ക്കാന്‍ തയാറാണെന്നും എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം മാത്രമേ ചര്‍ച്ചയ്ക്കു വിഷയമാകുകയുള്ളുവെന്നും ഭാരതം അറിയിച്ചു.
കശ്മീര്‍ അടക്കം വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭാരതം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള കത്ത് ഭാരത ഹൈക്കമ്മീഷണര്‍ ഗൗതം ബാംബാവാലെ പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ജമ്മു കശ്മീരിലെ നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ്. അതിനാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചയാവാമെന്നാണ് ഭാരതം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: