ആലപ്പുഴ: ജില്ലയില്‍ കുട്ടിക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നു. അടുത്തകാലത്തുണ്ടായകുറ്റകൃത്യങ്ങളില് പിടിയിലായവരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളോ പ്രായപൂര്‍ത്തിയാകാത്തവരോ ആണ്. കഞ്ചാവുവില്പന, ബൈക്കു മോഷണം എന്നിവയിലാണ് കുട്ടികള്‍ കൂടുതലായി ഉള്‍പ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ശിക്ഷയില്‍ ഇളവു ലഭിക്കുന്നതിനാല്‍ വന്‍കിട മാഫിയകള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണ്. ഇരുചക്രവാഹനങ്ങളില്‍ ചെത്തി നടക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുളള കുട്ടികളുടെ ആഗ്രഹത്തെയാണ് ഇവര്‍ മുതലെടുക്കുന്നത്. കഴിഞ്ഞദിവസം മുഹമ്മ എസ്ഐയും സംഘവും കമ്പത്തുനിന്ന് കഞ്ചാവ് കടത്തിയ സംഘത്തെ പിടികൂടിയപ്പോഴും കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് ഓടുപൊളിച്ച് വീടിനുള്ളില്‍ കടന്ന് പണവും സര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്ത കുട്ടികള്ളന്മാര് പോലീസിന്റെ പിടിയിലായി. കാര്‍ത്തികപ്പള്ളി വെട്ടുവേനി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടുവേനി മുറിയില്‍ ചെങ്കിളില്‍ രാജു വര്‍ഗീസിന്റെ വീട്ടിന്റെ ഓടുപൊളിച്ച് കയറി മുറിക്കുള്ളിലെ അലമാരയില്‍ നിന്നും ആറര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയുമാണ് മോഷ്ടിച്ചത്.
15ന് രാത്രി 7.45 മണിയോടുകൂടി വീട്ടുടമയും ഭാര്യയും സമീപത്തുള്ള പള്ളിയില്‍ റാസ കാണാന്‍ പോയ സമയത്ത് രണ്ടുപേരും കൂടി വീടിന് വെളിയിലുണ്ടായിരുന്ന ഏണി ചാരി ഓടുപൊളിച്ചാണ് അകത്ത് കയറിയത്.
സംഭവം നടന്ന ദിവസം രണ്ടുപേരെയും മോഷണം നടന്ന സ്ഥലത്തിന് സമീപം വെച്ച് കണ്ടിരുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. ഒരാളിനെ ബുധനാഴ്ച രാവിലെ ഒന്‍പതിന് ആര്.കെ. ജംഗ്ഷന് പടിഞ്ഞാറുവശം വെച്ചും അടുത്ത ആളിനെ ഉച്ചക്ക് 12.30ന് ഡാണാപ്പടി മാര്‍ക്കറ്റിന് സമീപത്തുനിന്നുമാണ് പിടികൂടിയത്.
ഇരുപരുടെയും കൈയില്‍ നിന്ന് 22500/- രൂപയും വീടിന് പുറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ 12ന് പ്രതികള്‍ ഇരുവരും കൂടി നാഷണല്‍ ഹൈവേയില്‍ ഡാണാപ്പടി പാലത്തിന് സമീപം വെച്ച് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ലോറി ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ ബൈക്കില്‍ രക്ഷപെട്ടു. ഇതുമായി ബന്ധപ്പെട്ടും പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ഇല്ല്യാസ്, അഞ്ജു, അനീഷ്, സുകു, നിസാമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന ബിരുദ കമ്പ്യൂട്ടര്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥികളെ വാടക വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. കമ്പ്യൂട്ടര്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയായ ഓച്ചിറ നന്ദനത്ത് വീട്ടില്‍ ആദര്‍ശ്(21), ബിരുദ വിദ്യാര്‍ത്ഥിയായ കീരിക്കാട് വില്ലേജില്‍ കണ്ണമ്പള്ളിഭാഗം പുളിയനയ്യത്ത് വീട്ടില്‍ ഷാനുമോന്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ താമസിച്ചിരുന്ന വീട് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ കഞ്ചാവ് ലോബിയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. 250 രൂപ മുതല്‍ 450 രൂപ വരെ വിലയ്ക്കാണ് കഞ്ചാവ് വില്‍ക്കുന്നത് എന്ന് ഇവര്‍ എക്സൈസിനോട് പറഞ്ഞു.
ഓച്ചിറ, കൃഷ്ണപുരം, എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ക്വട്ടേഷന്‍ സംഘങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതായി പരക്കെ ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് കായംകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ഗിരീഷ് കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.രാജപ്പന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്ത് ബാബു, അബ്ദുള്‍ ഷുക്കൂര്‍, നിദോ, ഗോപകുമാര്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: