ലണ്ടന്‍: ലോകത്തേറ്റവും വലിയ വിമാനത്തിന്റെ കന്നിയാത്ര ആഘോഷമായി. നാലു ദിനം മുന്‍പ് പറന്നുയരേണ്ടതായിരുന്നെങ്കിലും സാങ്കേതികത്തകരാര്‍ കാരണം ഇന്നലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
എയര്‍ലാന്‍ഡര്‍ 10 പകുതി വിമാനമാണ്. പകുതി ആകാശക്കപ്പലും ഹെലിക്കോപ്ടറും. മധ്യഇംഗ്ലണ്ടിലെ കാഡിങ്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാവിലെ വിമാനം പറന്നുയര്‍ന്നപ്പോള്‍ കാത്തു നിന്ന ജനക്കൂട്ടം ആരവമുയര്‍ത്തിയും കൈയടിച്ചും നവാതിഥിയെ വരവേറ്റു.
കന്നിയാത്ര പഴയ ദുരന്തയാത്രയേയും ഓര്‍മ്മിപ്പിച്ചു. 1930ല്‍ ആര് 101 എന്ന ആകാശക്കപ്പല്‍ (എയര്‍ഷിപ്പ്) ഇതേ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഫ്രാന്‍സില്‍ തകര്‍ന്നു വീണ് 48 പേര് മരണമടഞ്ഞിരുന്നു. ഇതോടെ ബ്രിട്ടന് എയര്‍ഷിപ്പ് പദ്ധതി ഉപേക്ഷിച്ചിരുന്നു.
അമേരിക്കന്‍ സൈന്യത്തിന് ആകാശ നിരീക്ഷണത്തിന് വേണ്ടി വികസിപ്പിച്ച എയര്‍ലാന്‍ഡര്‍ പത്ത് യാത്രക്കുവേണ്ടി ഭേദഗതി വരുത്തിയെടുക്കുകയായിരുന്നു.
വിമാനം വികസിപ്പിക്കാന്‍ ബ്രിട്ടന് 37ലക്ഷം ഡോളര്‍ നല്‍കിയിരുന്നു. ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് നിര്‍മ്മിച്ച ഇതിന് 92 മീറ്ററാണ് നീളം. 302 അടി ഉയരം. ചരക്കുവിമാനമായും ഉപയോഗിക്കാം. മണിക്കൂറില്‍ 148 കിലോമീറ്റര്‍ വേഗതയില്‍ 4880 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാം.
വീര്‍പ്പിച്ച ബലൂണ്‍ വിമാനം പോലെയാണ് രൂപം. പറന്നുയരാന്‍ ചക്രങ്ങളില്ല. വലിയ പാഡുകളാണ് പകരം. വിമാനത്തിനേക്കാള്‍ കുറച്ച് ഇന്ധനം മതി. ഹെലിക്കോപ്ടര്‍ പോലെ പറക്കാം, പറന്നിറങ്ങാം, കുറച്ചു സ്ഥലം മതി. കൂടുതല്‍ ഭാരം വഹിച്ച് കൂടുതല്‍ ദൂരം പറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: