ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചു. നിയമസഭയില്‍ ബഹളം വെച്ചതിന് 80 ഡിഎംകെ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണിത്. ഡിഎംകെ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനാല്‍ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അനുവദിച്ചിരുന്നില്ല.
നിയമസഭയ്ക്കു പുറത്തിരുന്ന് സമരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അസംബ്ലി കോംപ്ലക്സില്‍ ഡിഎംകെയ്ക്കുവേണ്ടി അനുവദിച്ചിട്ടുള്ള ഹാളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനെ തുടര്‍ന്നാണ് പുറത്തിറങ്ങി സമരം ചെയ്തതെന്നും ഡിഎംകെ എംഎല്‍എ അറിയിച്ചു.
തെരഞ്ഞെടുപ്പിനു മുന്‍പു സ്റ്റാലിന് സംസ്ഥാനത്തുടനീളം നടത്തിയ ‘നമുക്കു നാമേ’ പ്രചാരണത്തെ കളിയാക്കി തിരുപ്പൂരില്‍ നിന്നുള്ള അണ്ണാ ഡിഎംകെ എംഎല്‍എ ഗുണശേഖരന് നടത്തിയ പരാമര്‍ശങ്ങളാണു ബഹളത്തിലെത്തിച്ചത്. പിന്നീട് ഡിഎംകെയുടെ മുഴുവന്‍ എംഎല്‍എമാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സുരക്ഷാ ജീവനക്കാര്‍ക്കു സ്പീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുറത്തുപോകാന്‍ തയാറാകാതെ സീറ്റിലിരുന്നപ്പോഴാണു സ്റ്റാലിനെ ഗാര്‍ഡുകള്‍ പൊക്കിയെടുത്താണ് പുറത്തെത്തിച്ചത്.
അതിനിടെ മന്ത്രി ഒ. പനീര്‍സെല്‍വം ഡിഎംകെ എംഎല്‍എമാരെ ഒരാഴ്ചത്തേയ്ക്ക്
സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ചേംബറിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ജയലളിത സഭാനടപടികളില്‍ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച 22ന് ആണ്. അപ്പോള്‍ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ ഉണ്ടാകാതിരിക്കാനാണു സസ്പെന്‍ഡ് ചെയ്തതെന്ന് സ്റ്റാലിന് ഇതിനെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: