ന്യൂദല്‍ഹി: പഞ്ചാബ് സര്‍ക്കാരിന്റെയും അകാലിദളിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയമിച്ച കേന്ദ്ര നടപടി റദ്ദാക്കി. പഞ്ചാബ്-ഹരിയാന വിഭജനകാലത്ത് ഭാവിയില്‍ ചണ്ഡീഗഡിനെ പഞ്ചാബിന് നല്‍കാമെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വാക്കു നല്കിയിരുന്നുവെന്നു പറഞ്ഞ് പഞ്ചാബിലെ രാഷ്ട്രീയ കക്ഷികളെല്ലാം അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ മരവിപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പുതിയ പഞ്ചാബ് ഗവര്‍ണ്ണര്‍ വി.പി സിങ് ബഡ്നോറിനാണ് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല.
പഞ്ചാബ് ഗവര്‍ണ്ണറുടെ കയ്യിലുള്ള ചണ്ഡീഗഡ് ഭരണം നഷ്ടമാകുമെന്ന ആശങ്ക ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും സമീപിച്ചു. സംസ്ഥാനം വിഭജിച്ച് 32 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മീഷണര്‍ക്ക് പകരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള തീരുമാനം പഞ്ചാബ് രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പിന് വഴിവെച്ചു. ചണ്ഡീഗഡിനെ കേന്ദ്രഭരണപ്രദേശമായി എക്കാലത്തും നിലനിര്‍ത്താനുള്ള നീക്കമാണെന്ന ആരോപണവും ഉയര്‍ന്നു.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് സമയമാണെന്നും അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. എതിര്‍പ്പ് ഇതിനകം അറിയിച്ചിട്ടുണ്ട്. നിയമന ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഉത്തരവ് പിന്‍വലിക്കേണ്ടതിന്റെ ആവശ്യവുമില്ലെന്നും കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: