കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2017 മധ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാലിന്റെ പുതിയ മാനേജിംഗ് ഡയരക്ടര്‍ വി.തുളസീദാസ് പറഞ്ഞു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ബിസിനസ്സ് അവസരങ്ങള്‍ എന്ന വിഷയത്തില്‍ കേരളത്തിലേയും കര്‍ണ്ണാടകയിലേയും വ്യത്യസ്ത വ്യാപാര സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ 80 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മഴ കാരണം ചില ജോലികള്‍ക്ക് കാലതാമസം അനുഭവപ്പെടുന്നുണ്ട്. മഴ തീരുന്ന മുറക്ക് ഈ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 3050 മീറ്റര്‍ നീളം വരുന്ന റണ്‍വേയുടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റണ്‍വേ ലൈറ്റിംഗ് സിസ്റ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി നിവലിലുളളതിനേക്കാള് നീളം ആവശ്യമുണ്ട്. അതിനായി സ്ഥലം കണ്ടെത്താനുളള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമാകുന്ന സമയത്ത് 3400 മീറ്ററാക്കി റണ്‍വേയുടെ നീളം കൂട്ടുമെന്നും ഇതിനായി സ്ഥലം ഇപ്പോള്‍ത്തന്നെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 4000 മീറ്റര്‍ റണ്‍വേയാണ് ഏറ്റവും അനുയോജ്യമെങ്കിലും നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന 3050 മീറ്ററില്‍ തന്നെ ഏത് എയര്‍ക്രാഫ്റ്റ് വിമാനങ്ങളും സര്‍വ്വീസ് നടത്താന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള സര്‍വ്വീസുകള്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ പര്യാപ്തമാണ്. ലോകത്തെ തുല്യതകളില്ലാത്ത വിമാനത്താവളമാക്കി കണ്ണൂര്‍ വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം. ഗുണത്തിന് കൂടുതല്‍ പ്രധാന്യം നല്കി എയര്‍ലൈന്‍ സൗഹൃദ, ബിസിനസ് സൗഹൃദ, പാസഞ്ചര്‍ സൗഹൃദ വിമാനത്താവളമായിരിക്കണം കണ്ണൂരിലെ വിമാനത്താവളമെന്നതാണ് ലക്ഷ്യം. വശ്യ മനോഹരമായ ഒരു തീര പ്രദേശമാക്കി വിമാനത്താവള പരിസരത്തെ മാറ്റുമെന്നും ആയുര്‍വ്വേദ ഹെറിറ്റേജ് ടൂറിസം ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതി പ്രദേശത്ത് സജ്ജമാക്കാന്‍ പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗോ, ഗ്രൗണ്ട് ഹാന്റിലിംഗ്, കാറ്ററിംഗ് എന്നിവയെല്ലാം ടെണ്ടര്‍ ക്ഷണിച്ച് പരിചയ സമ്പന്നരായ ഏജന്‍സികളെ മാത്രമേ ഏല്പ്പിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് വ്യാപാര-വ്യവസായ മേഖലയുമായാണെന്നും ഉത്തര മലബാറിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുളള വികസനം സമസ്ത മേഖലയിലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടുകൂടി കാനറ, വയനാട്, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വിമാനത്താവളം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും അവരുടെ ആവശ്യങ്ങളും പരിഹാരമാര്‍ഗങ്ങളും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.
കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സുഷില്‍ ആറോണ്‍ അദ്ധ്യക്ഷത വഹിച്ചു. കുടക് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ബി.എന്‍.പ്രകാശ്, മുന്‍ പ്രസിഡണ്ട് ചിദ് വിലാസ്, മൈസൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്റസ്ട്രി പ്രസിഡണ്ട് എ.എസ്.സതീഷ്, കുടക് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന് പ്രസിഡന്റ് ബി.ആര്.നാഗേന്ദ്ര പ്രസാദ്, കുടക് പ്രസ് ക്ലബ് പ്രസിഡന്റ്എം.ടി.കേശവ് കമത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ജോയന്റ് സെക്രട്ടറി മാത്യു സാമുവേല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: