പയ്യന്നൂര്‍: വയലില്‍ പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് കൂലി കിട്ടുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം സിപിഎം വിട്ടുപോകുന്നവര്ക്കുളള ഭീഷണിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കോടിയേരിയുടെ പ്രസംഗം ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണെന്ന് കരുതുന്നില്ല. കൂലിയുടെ കണക്കുപറഞ്ഞ് പേടിപ്പിക്കാന്‍ വന്നാല്‍ പേടിച്ചോടുന്നവരല്ല പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകരെന്ന് കോടിയേരി തിരിച്ചറിയുന്നത് നല്ലതാണ്. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചുപോകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി ആശങ്കപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും എല്ലാകാലത്തും കൂടെ നിര്‍ത്താമെന്ന കോടിയേരിയുടെ സ്വപ്നം വ്യാമോഹം മാത്രമാണ്. ബംഗാളിലെ പാര്‍ട്ടിയുടെ സ്ഥിതി കോടിയേരി പരിശോധിക്കാന്‍ തയ്യാറാകണമെന്ന് മുരളീധരന് പറഞ്ഞു.
പയ്യന്നൂരില്‍ നടന്ന കൊലപാതകങ്ങളിലും തുടര്‍ന്ന് നടന്ന അക്രമ പരമ്പരകളിലും സിപിഎം നേതാക്കളുടെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ഒന്നര മണിക്കൂര്‍ കൊണ്ടാണ് നിരവധി വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും സ്കൂളുകളും തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് സ്വിച്ചിട്ടതുപോലെ അക്രമം അവസാനിക്കുകയും ചെയ്തു. ആരൊക്കെയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. കേരള പോലീസിന് സത്യന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ല. ഇനി ആത്മാര്‍ത്ഥതയുള്ള ഏതെങ്കിലും പോലീസുകാരന് പരിശ്രമിച്ചാലും സിപിഎം ഭരണത്തിന് കീഴില്‍ ഇത് സാധ്യമല്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം സുതാര്യവും സത്യസന്ധവുമല്ല.
ബിഎംഎസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട ഭാര്യ പ്രതികളെക്കുറിച്ച് വ്യക്തമായ മൊഴി നല്‍കിയിട്ടും പോലീസ് ഇവരെ പ്രതിചേര് ക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകുന്നില്ല. അന്വേഷണം അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പോലീസിനെ ഭീഷണിപ്പെടുത്തി കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പയ്യന്നൂരിലെ ക്രമസമാധാനം സിപിഎമ്മിന്റെ ചൊല്‍പ്പടിക്ക് നടത്താമെന്ന് ആഗ്രഹിക്കുന്നത് ദീര്‍ഘകാലം സാധിക്കില്ല. കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും സിപിഎം നേതൃത്വത്തിന് പരസ്യമായി ഇതിന് പിന്തുണ നല്കാന് തന്റേടമുണ്ടോ എന്നും മുരളീധരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: