ശബരിമല: ശബരിമലയില്‍ എത്തുന്ന ഭക്തരെ കൊള്ളയടിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പമ്പയില്‍ തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ യോഗത്തിലാണ് ആചാരാനുഷ്ഠാനങ്ങള്ക്കെതിരായ, ഭക്തരെ ചൂഷണം ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്.
തീര്‍ത്ഥാടകരില്‍ താത്പര്യമുള്ളവരില്‍ നിന്ന് 50 രൂപ വീതം വികസന ഫണ്ട് ഇൗടാക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. നിലവിലുള്ള വിഐപി ദര്‍ശന സൗകര്യം അവസാനിപ്പിച്ച് പകരം, പണം ഈടാക്കി സൗകര്യമൊരുക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. 250 രൂപ വാങ്ങി ഫാസ്റ്റ് ട്രാക്കിലൂടെ ദര്‍ശനവും, ആയിരം രൂപ ഈടാക്കി സൂപ്പര്‍ ഫാസ്റ്റ്ട്രാക്ക് ദര്‍ശനവും ഒരുക്കാം. ഇതിന് സന്നിധാനത്ത് സ്ഥല സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും അതിന് വനംവകുപ്പ് സ്ഥലം അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്ഥലം സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. വനഭൂമി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ശബരിമല ക്ഷേത്രം ദിവസവും തുറക്കണമെന്ന നിര്‍ദ്ദേശവും പിണറായി മുന്നോട്ടുവെച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് റോപ് വേയിലുടെ തീര്‍ത്ഥാടകരെ എത്തിക്കണം. 20 പേര്‍ക്ക് വീതം കയറാവുന്ന കാബിനുകള്‍ സജ്ജീകരിച്ച് ഇരുവശത്തേക്കുമായി മണിക്കൂറില്‍ പതിനായിരം മുതല്‍ 15,000 വരെ തീര്‍ത്ഥാടകരെ കയറ്റി ഇറക്കാനുള്ള റോപ് വേ ഒരുക്കാം. വഴിപാട് പ്രസാദങ്ങള്‍ പമ്പയിലെ ബേസ് ക്യാമ്പില്‍ നല്‍കണം.
ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തു. ശബരിമലയില്‍ നിത്യദര്‍ശനം നടപ്പാക്കാനാവില്ല. നൈഷ്ഠിക ബ്രഹ്മചാരിയായി യോഗതപസ് ചെയ്യുന്ന സങ്കല്‍പ്പമാണ്. തപസ്യയ്ക്ക് അലോസരമുണ്ടാക്കരുതെന്നതിനാലാണ് രണ്ടുമാസം മാത്രം ദര്‍ശനം. ദേവഹിതം പരിശോധിച്ചപ്പോഴും ഇതു വ്യക്തമായതാണ്.
ശബരിമലയില്‍ പണമുള്ള ഭക്തന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താമെന്ന നിര്‍ദ്ദേശവും പരിഗണിക്കാനാവില്ല പ്രസിഡന്റ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറ്റ് നിര്‍ദ്ദേശങ്ങള്‍: തീര്‍ത്ഥാടകര്‍ക്കായി ദേശീയപാതയിലും സംസ്ഥാനപാതയിലും 50 കിലോമീറ്റര്‍ ഇടവിട്ട് ടോയ്ലെറ്റ്, വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, സസ്യഭക്ഷണശാല എന്നിവയടക്കമുള്ള യാത്രാഭവനുകള്‍ നിര്‍മ്മിക്കണം. പമ്പയില്‍ വസ്ത്രം അലക്കുന്നവര്‍ക്കും ഉപേക്ഷിക്കുന്നവര്‍ക്കും കനത്തപിഴ ഈടാക്കണം, സന്നിധാനത്തേക്ക് കൂടുതല്‍ വഴികള്‍ തുറക്കണം, സന്നിധാനത്ത് അധികസമയം ഭക്തര്‍ തങ്ങാന്‍ ഇടവരുത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: