ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍പ്പ് തള്ളി പാര്‍ട്ടി പുനഃസംഘടനക്ക് കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന് ഹൈക്കമാന്റിന്റെ പച്ചക്കൊടി.
സുധീരനെ നീക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യവും തള്ളി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ സുധീരന് നിര്‍ദ്ദേശം ലഭിച്ചു. സുധീരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിലനിര്‍ത്തിയുള്ള പുനഃസംഘടന അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള എ, ഐ ഗ്രൂപ്പ് നേതാക്കള്‍. ഹൈക്കമാന്റിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഇരുവരും അടുത്തയാഴ്ച ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണും. സുധീരനെയും അന്നേ ദിവസം ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനും പുനഃസംഘടനക്കും നേതൃത്വം നല്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ ഗ്രൂപ്പുകളും സുധീരനും നീക്കം തുടങ്ങി. 15 അംഗ സമിതിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പുകളും വെവ്വേറെ നല്കിയ പട്ടിക ഇതിന്റെ ഇരട്ടിയോളമുണ്ട്. ഇതിന് പുറമെ സ്വന്തം നിലയില്‍ ഏതാനും പേരുകളും സുധീരനും ഇന്നലെ രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സമിതിയിലേക്കില്ലെന്ന മുന്‍ നിലപാട് ഉമ്മന്‍ചാണ്ടി പുനഃപരിശോധിക്കുന്നതായും സൂചനയുണ്ട്.
അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കട്ടേയെന്നാണ് നേതാക്കളുടെ നിലപാട്. ഈ മാസം ആദ്യം കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി, സുധീരന്, ചെന്നിത്തല എന്നിവര്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. പുനഃസംഘടന ആവശ്യമില്ലെന്നും സുധീരനെ മാറ്റി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ഗ്രൂപ്പുകളുടെ ആവശ്യം.
കെപിസിസി പ്രസിഡണ്ടിനെ മാറ്റാതെ ഡിസിസി തലത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുമെന്നും ഗ്രൂപ്പ് നേതാക്കള്‍ വാദിച്ചു. പുനഃസംഘടനയിലും സംഘടനാ തെരഞ്ഞെടുപ്പിലും സുധീരന്റെ താത്പര്യത്തിന് പ്രസിഡന്റെന്ന നിലയില്‍ അമിത പ്രധാന്യം ലഭിക്കുമെന്നതായിരുന്നു ഗ്രൂപ്പുകളുടെ ഭയം.
എന്നാല്‍ ഗ്രൂപ്പ് നേതാക്കളെ പൂര്‍ണമായും തള്ളി സുധീരന്റെ നേതൃത്വത്തില്‍ തന്നെ പുനഃസംഘടന നടത്താനും പിന്നീട് സംഘടനാ തെരഞ്ഞെടുപ്പിനുമാണ് ഇപ്പോള്‍ ഹൈക്കമാന്റിന്റെ തീരുമാനം. കേരളത്തിലെ ഗ്രൂപ്പ് പോരും യോഗത്തില്‍ സുധീരന് രാഹുലിനെ ബോധിപ്പിച്ചു. ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധമുണ്ടെങ്കിലും സുധീരന് സ്വാധീനമില്ലാത്ത സമിതി സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: