തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും മുന്‍നിശ്ചയിച്ചതുപോലെ നടത്താനുള്ള സുധീരന്റെ നീക്കത്തിനു തടയിടാന്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വേണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി. സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പുനഃസംഘടന വേണ്ട എന്ന നിലപാടില്‍ ഉറച്ച് നില്ക്കാന് എ ഗ്രൂപ്പ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കിയതോടൊപ്പം ഇതിലേയ്ക്കായി ഐ ഗ്രൂപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുവാനും അണിയറയില്‍ നീക്കം തുടങ്ങി.
രാഹുല്‍ഗാന്ധിയുമായി വി.എം. സുധീരന് നടത്തിയ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിര്‍ദ്ദേശം വന്നതോടെയാണ് കടുത്ത നിലപാടുമായി എഐ ഗ്രൂപ്പുകള്‍ രംഗത്ത് ഇറങ്ങുന്നത്. ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം എന്ന നിലപാട് സ്വീകരിക്കാന്‍ ഇരു ഗ്രൂപ്പുകളും സംയുക്ത നീക്കവും തുടങ്ങിയിട്ടുണ്ട്.
മുന്മുഖ്യമന്ത്രിക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ലാത്തത് എ ഗ്രൂപ്പ് നേതാക്കളെ അലോസരപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്നും വിട്ടുനിന്ന ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുവാനും തയ്യാറായിരുന്നില്ല. ക്രമേണ കെപിസിസി നേതൃസ്ഥാനത്ത് എത്താനായിരുന്നു തീരുമാനം. എന്നാല്‍ ദല്‍ഹി നേതൃത്വം സുധീരന് അനുകൂലനിലപാട് സ്വീകരിച്ചത് ഉമ്മന്‍ചാണ്ടിയുടെ മോഹത്തിന് തടസ്സമായി. ഔദ്യോഗിക ഭാരവാഹിത്വം ഇല്ലാതാകുന്നത് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈപ്പിടിയില്‍ നിന്ന് പോകുമോ എന്ന ആശങ്കയും ഉമ്മന്‍ചാണ്ടിക്കുണ്ട്. അതിനാല്‍ പിന്നില്‍നിന്ന് ചരട് വലികള്‍ നടത്തിയിരുന്ന ഉമ്മന്‍ചാണ്ടി ഇനി മുന്‍നിരയില്‍നിന്ന് നേതൃസ്ഥാനത്തേക്ക് എത്താനുള്ള നീക്കങ്ങളുടെ തയ്യാറെടുപ്പിലാണ്. .
സുധീരനെ മാറ്റി കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും എല്ലാം സ്വന്തം കൈപ്പിടിയില്‍ മുരളീധരന് ഒതുക്കുമോ എന്ന ഭയത്താല്‍ ഈ ഉദ്യമത്തില്‍ നിന്നും പിന്മാറി. മുല്ലപ്പളളി രാമചന്ദ്രനെ കൊണ്ടുവരാനായിരുന്നു അടുത്ത നീക്കം. എന്നാല്‍ വി.ഡി സതീശനെ പ്രസിഡന്റാക്കണം എന്ന നിലപാടുമായി യുവ നേതൃത്വം രംഗത്ത് വന്നു. ഇതെല്ലാം ഉമ്മന്‍ചാണ്ടിക്ക് നേതൃ സ്ഥാനത്തേക്ക് എത്താനുള്ള നീക്കമെന്നാണ് സുധീരന് അനുകൂലികളുടെ അഭിപ്രായം.
അവസാനത്തെ തുറപ്പ് ചീട്ട് ഇറക്കാനുള്ള നീക്കത്തിലാണ് എഐ ഗ്രൂപ്പുകള്‍. തങ്ങളുടെ നിലപാടുകള്‍ക്ക് എഐസിസി വഴങ്ങാത്തതിനാല്‍ നേതൃസ്ഥാനങ്ങളില്‍ മതസാമുദായിക സമവാക്യം എന്ന നിലപാടില്‍ ഊന്നി മുന്നോട്ട് പോകാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാല്‍ ക്രിസ്ത്യന്‍ പരിഗണന നല്കി ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണം എന്നവാദമാണ് അവസാനമായി ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: