കണ്ണൂര്‍: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപികയും പത്രപ്രവര്‍ത്തകയുമായ യശോദടീച്ചറുടെ ജന്മശതാബ്ദി കേരള മഹിളാസംഘം സമുചിതമായി ആചരിക്കുന്നു. വിവിധ പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21 ന് കാലത്ത് പത്തിന് ചേമ്പര്‍ ഹാളില്‍ എന്‍ എഫ്ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനിരാജ നിര്‍വ്വഹിക്കുമെന്ന് മഹിളാസംഘം ജനറല്‍ സെക്രട്ടറി അഡ്വ.പി.വസന്തം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനപ്രസിഡന്റ് കമലാ സദാനന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന് മുഖ്യപ്രഭാഷണവും അഡ്വ.പി.വസന്തം അനുസ്മരണ പ്രഭാഷണവും നടത്തും. ഉച്ചക്ക് 12ന് മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖിക എന്ന നിലയിലുള്ള യശോദടീച്ചറിന്റെ മാധ്യമരംഗത്തെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ട് മധ്യമപ്രവര്‍ത്തനം അന്നും ഇന്നും എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും. തമിഴ് എഴുത്തുകാരി രേവതി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ആര്.ലതാദേവി മോഡറേറ്ററായിരിക്കും. മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാര്‍, ഗീത നസീര്‍, അഡ്വ സേതുലക്ഷ്മി, സ്വപ്ന എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പഠനക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ശതാബ്ദിയാഘോഷത്തിന്റെ അടുത്ത ഘട്ടത്തില്‍ ടീച്ചറുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു സ്മരണിക സ്വ ലേ എന്ന പേരില്‍ പുറത്തിറക്കുമെന്നും മഹിളാസംഘം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഉഷ, കെ.എം.സപ്ന എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: