എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ഒരു ദേശീയ സമ്മേളനം കേരളത്തില്‍ നടക്കുന്നത് 1967 ലാണ്. ഭാരതീയ ജനസംഘത്തിന്റെ 14-ാം സമ്മേളനമായിരുന്നു അത്. താരതമ്യേന കേരളത്തില്‍ അന്ന് ദുര്‍ബലമായിരുന്നു ജനസംഘം. എന്നിട്ടും കോഴിക്കോട്ട് ആ സമ്മേളനം ഏറ്റെടുക്കാന്‍ തയ്യാറായ അന്നത്തെ നേതാക്കളുടെ ധീരതയ്ക്കുമുന്‍പില്‍ ആരും നമിച്ചുപോകും.
സംയുക്ത വിധായക് ദള്‍ എന്ന രാഷ്ട്രീയ സംഖ്യം രൂപീകരിച്ച് ആറ് സംസ്ഥാനങ്ങളില്‍ ആദ്യമായി ഭരണപങ്കാളിയായ ആഹ്ലാദത്തിലായിരുന്നു അന്ന് പ്രതിനിധികള്‍ എത്തിയത്. 34 ലോക്സഭാംഗങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലായി 298 എംഎല്‍എമാര്‍. അതായിരുന്നു ജനസംഘത്തിന്റെ ശക്തിയും സ്വാധീനവും. എന്നിരുന്നാലും ഭാരതമാകെ പടര്‍ന്ന് ദേശീയകക്ഷിയായി അംഗീകാരം നേടിയിരുന്നു. പക്ഷേ കേരളത്തില്‍ ഒരു പഞ്ചായത്തില്‍പ്പോലും ഭരണപങ്കാളിത്തമുണ്ടായിരുന്നില്ല.
കോഴിക്കോട് സമ്മേളന നഗറിന് ശ്രീനാരായണ ഗുരുദേവന്റെ പേരാണ് നല്‍കിയിരുന്നത്. ഗുരുദേവനെക്കുറിച്ച് അഖിലേന്ത്യാതലത്തില്‍ അറിവ് നല്കാന് ഈ നടപടി നന്നേ ഉപകരിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഗുരുദേവ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. കേരളത്തിലെ നവോത്ഥാനനായകനും ഋഷിതുല്യനുമായ ഗുരുദേവനെ അന്നുവരെ കേരളത്തിലെ ഒരു രാഷ്ട്രീയപ്രസ്ഥാനവും ഇതുപോലെ ആദരിക്കാന്‍ കൂട്ടാക്കിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
കോഴിക്കോട് സമ്മേളനത്തിലാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘം അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. അധ്യക്ഷനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ ഇരുപത്തൊന്‍പതിനായിരുന്നു. കേരളത്തില്‍ അതുവരെ ദൃശ്യമാകാത്ത നയനാനന്ദകരമായ സാംസ്കാരിക ഘോഷയാത്ര ആയിരുന്നു അതെന്ന് പത്രവാര്‍ത്തകള്‍ വ്യക്തമാക്കി. പിറ്റേദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞു:
”ഭാരതീയ ജനസംഘത്തിന്റെ പതിനാലാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെട്ട അധ്യക്ഷഘോഷയാത്ര ഭാരതീയ ജനതയുടെ സാംസ്കാരിക വൈവിധ്യവും ഐക്യവും ആന്തരചൈതന്യവും പ്രകടമാക്കി. പരിസരം പ്രകമ്പനം കൊള്ളിച്ചുനീങ്ങിയ അതിഗംഭീരവും അഭൂതപൂര്‍വ്വവുമായ ഒരു ജനമുന്നേറ്റമാണ് ദൃശ്യമായത്.
ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള മനുഷ്യസഹസ്രങ്ങളെ ഉള്‍ക്കൊണ്ട് ഈ മഹാപ്രഭാവം വൈചിത്ര്യവും നിറപ്പൊലിമയും നിറഞ്ഞുകവിഞ്ഞ ഒരു ചലനപ്രദര്‍ശനം പോലെ നഗരവീഥികളിലൂടെ നീണ്ടുനീങ്ങിയപ്പോള്‍ കോഴിക്കോട് നഗരമാകെ അവരുടെ കൈപ്പിടിയിലമര്‍ന്നപോലെ തോന്നി. തടസ്സമറ്റ് തള്ളിക്കയറിയ ഈ ജൈത്രയാത്രയില്‍
തെരുവീഥികളാകമാനം തലങ്ങനെയും വിലങ്ങനെയും വലയം ചെയ്യപ്പെട്ടു.
ഉത്തരേന്ത്യയില്‍ മാത്രം ബഹുജനസമ്പര്‍ക്കം പുലര്‍ത്തിയ ജനസംഘം ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളത്തില്‍ നടത്തിയ ശക്തിപ്രദര്‍ശനം കൂടിയായിരുന്നു ഊര്‍ജ്ജസ്വലമായ ഊക്കന്‍ പ്രകടനം. അങ്ങകലെ ഹിമാലയത്തില്‍ നിന്നുത്ഭവിച്ച് ഉത്തരേന്ത്യയിലേക്കൊഴുകുന്ന ഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്കൊരു കുതിച്ചോട്ടം നടത്തുന്നതുപോലെ കാണപ്പെട്ടു. ഇതിനിടയില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ സവിശേഷതകളെല്ലാം അത് കൂടെക്കൊണ്ടുവന്നിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വഹിച്ച സ്ത്രീപുരുഷന്മാര് വൈവിധ്യോജ്ജ്വലമായ സജീവദൃശ്യങ്ങളായി ഈ പ്രവാഹത്തിലൂടെ നീങ്ങിപ്പോയി.
ഏതെല്ലാം ഭാഷകള്‍! എവിടെ നിന്നെല്ലാം ആള്ക്കാര്! ഹിമാചലപ്രദേശിയര്‍ , ഹരിയാനക്കാര്‍, രാജസ്ഥാന്കാര്, കാശ്മീരികള്‍, അസംകാര്‍, ഒറിയക്കാര്‍, മഹാരാഷ്ട്രീയര്‍, മധ്യപ്രദേശിയര്‍, പഞ്ചാബികള്‍, ബീഹാറികള്‍, ബംഗാളികള്‍, ഗുജറാത്തികള്‍, ഗോവക്കാര്‍, ആന്ധ്രക്കാര്, തമിഴര്‍, കര്ണാടകക്കാര്, കേരളീയര്‍ എന്നിങ്ങനെ നീണ്ടുപോകുന്ന ഭാരതീയ ജനവിഭാഗങ്ങള്‍. ആണും പെണ്ണും ആബാലവൃദ്ധം പരമ്പാരാഗത വേഷവിധാനങ്ങളില്‍ ഈ അധ്യക്ഷ ഘോഷയാത്രയില്‍ അണിനിരന്നിരുന്നു.
താളമേളങ്ങളോടെ, കലാപ്രകടനങ്ങളോടെ, ദൃശ്യപ്പൊലിമയോടെ, നാദമുഖരിതമായി, നാനാവര്‍ണാഞ്ചിതമായി മുന്നോട്ടുനീങ്ങിയപ്പോള്‍ കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കി. ജനസംഘത്തിന്റെ പതാകകളാലും (കാവിയില്‍ ദീപം ചിഹ്നം) തോരണങ്ങളാലും കമാനങ്ങളാലും കമനീയമായലങ്കരിക്കപ്പെട്ട നഗരവീഥികളിലൂടെ ഈ മഹാപുരുഷാരം നീങ്ങിയപ്പോള്‍ നഗരമാകെ മഹോത്സവരംഗമായി.
ജനസംഘത്തിന്റെ ഈ ജൈത്രയാത്ര കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വമ്പിച്ചൊരു പുരുഷാരം വഴികള്‍ക്കിരുവശവും തിങ്ങിക്കൂടിയിരുന്നു. ആദരവോടെ, അമ്പരപ്പോടെ, ആഹ്ലാദത്തോടെ, ആവേശത്തോടെ; അസഹിഷ്ണുതയോടെയും അമര്‍ഷത്തോടെയും നിന്നവരും കുറവല്ല.
ചിന്താവളപ്പ് തെരുവില്‍നിന്ന് പുറപ്പെട്ട് കോര്പ്പറേഷന് ബസ് സ്റ്റാന്റിലെ ശ്രീശങ്കരാചാര്യകവാടത്തിലൂടെ പാളയത്ത് പ്രവേശിച്ച് ശ്യാമപ്രസാദ് മുഖര്‍ജി മാര്‍ഗത്തിലൂടെ ഓവര്‍ബ്രിഡ്ജ് വഴി വലിയങ്ങാടിയില്‍ കടന്ന് പടിഞ്ഞാറോട്ടാണ് ജാഥ നീങ്ങിയത്. അസ്തമയത്തോടടുത്ത് പശ്ചിമ ചക്രവാളത്തില്‍ പൊന്‍തളികപോലെ കാണപ്പെട്ട സൂര്യന് ഘോഷയാത്രയുടെ മേല്‍ കനകാഭിഷേകം നടത്തുകയായി. കൊന്നപ്പൂക്കള്‍ വാരിയെറിയുകയായി.
ജാഥാംഗങ്ങളുടെ നെറ്റിയിന്മേല് കുങ്കുമം തൊടുവിക്കുകയായി. അറബിക്കടല്‍ പടഹം മുഴക്കി തിരകൈകളുയര്‍ത്തി ഘോഷയാത്രയെ അഭിവാദ്യം ചെയ്തു.
വഴിനീളെ ദീനദയാല്‍ ഉപാധ്യായയ്ക്ക് ആരതി ഉഴിഞ്ഞു. പുഷ്പഹാരങ്ങള്‍ സമര്‍പ്പിച്ചു. മാനാഞ്ചിറയില്‍ താലപ്പൊലിയേന്തിയ കേരളയ കുമാരിമാര്‍ ഘോഷയാത്രയെ സ്വീകരിച്ചു. സന്നാഹ ഗാംഭീര്യവും സംവിധാനഭംഗിയും തികഞ്ഞ ഈ ഘോഷയാത്ര കോഴിക്കോട്ട് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. മാനാഞ്ചിറ മൈതാനത്തും പരിസരങ്ങളിലും പൂഴിവാരിയിട്ടാല്‍ താഴത്തുവീഴാത്തത്ര ജനങ്ങള്‍ തിങ്ങിക്കൂടിക്കണ്ടു. പൊതുസമ്മേളനത്തിന്റെ പുതിയൊരു ചരിത്രവും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടു.”
അന്ന് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട കാലം. പതിനായിരത്തോളം പ്രതിനിധികളെത്തുന്ന സമ്മേളനത്തിന് റേഷന്‍ അനുവദിക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളി. തുടര്‍ന്ന് പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. അതും നിരസിച്ചു. സംസ്ഥാനത്ത് അഞ്ചുകിലോഗ്രാം അരിയില്‍ക്കൂടുതല്‍ കൊണ്ടുപോകാന്‍ അനുമതിയില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കുവാന്‍ ജനസംഘം തയ്യാറായില്ല.
ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയും കേരളത്തിലെ സ്ഥാപക നേതാവുമായ പി.പരമേശ്വര്‍ജി വാര്‍ത്താസമ്മേളനം നടത്തി. പ്രതിനിധികള്‍ മൂന്നുകിലോവീതം അരിയോ ഗോതമ്പോ കൊണ്ടുവരണമെന്നഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍തന്നെ അതിന് ഏറെ പ്രധാന്യം ലഭിച്ചു. അതോടെ പ്രതിനിധികള്‍ക്ക് അന്നം മുടക്കാനുള്ള നമ്പൂതിരിപ്പാടിന്റെ ഉദ്യമം പൊളിഞ്ഞു. പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ ജനസംഘം നേതാക്കള്‍ക്ക് അനുമതി ലഭിച്ചു.
കോഴിക്കോട്ടെ ആ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമെത്തി. ദീനദയാല്‍ജിയുടെ ജന്മശതാബ്ദിയും അടുത്തു. ഈ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ സമ്മേളനത്തിന് കോഴിക്കോട് വേദിയൊരുങ്ങുകയാണ്. സെപ്തംബര്‍ 23 മുതല്‍ 25 വരെ. പ്രതിനിധികളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയാണെന്ന പ്രത്യേകതയാണ് ഈ സമ്മേളനത്തിനുള്ളത്.
അന്ന് 34 എം.പിമാരാണെങ്കില്‍ ഇന്ന് ലോക്സഭയില്‍ മാത്രം 282 എംപിമാരാണ്. 15 സംസ്ഥാനങ്ങളില്‍ ഭരണം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടി. കേരളത്തിലും പഞ്ചായത്ത് ഭരിക്കാനും നഗരസഭ ഭരിക്കാനും ശേഷി കൈവരിച്ച കക്ഷി. 30 ലക്ഷത്തിന്റെ വോട്ടുമായി തലയുയര്‍ത്തി നില്ക്കുന്ന കേരളത്തിലെ ബിജെപി ഒരുങ്ങിക്കഴിഞ്ഞു മുഴുവന്‍ ഭാരതത്തെയും കേരളത്തില്‍ സ്വീകരിക്കാന്‍.
അന്നത്തെപോലെ ഇന്ന് സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മാണ്. നമ്പൂതിരിപ്പാടിന്റെ മുഷ്ക്ക് പിണറായി വിജയന് ഇന്ന് കാണിക്കുമോ? കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: