പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയിലെ പാറമടയ്ക്കെതിരെ പ്രതികരിച്ച രാമപുരം ഗ്രാമപഞ്ചായത്ത് ബിജെപി അംഗം ശ്രീക്കുട്ടന് എ.ഒ., എന്‍സിപി അംഗം ജീനസ്നാഥ് എന്നിവരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബിജെപി രാമപുരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെയായിരുന്നു ഹര്‍ത്താല്‍.
ഹര്‍ത്താലിനോടനുബന്ധിച്ച് രാമപുരത്ത് പ്രകടനവും പൊതുസമ്മേളനവും നടന്നു. രാമപുരം കവലയില്‍ നടന്ന പൊതുയോഗം ബിജെപി ജില്ലാ വൈസ് വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി അദ്ധ്യക്ഷത വഹിച്ചു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, സംസ്ഥാന സമിതിംഗം പി.പി. നിര്‍മ്മലന്‍, ദീപു, ശുഭ സുന്ദര്‍രാജ്, ബീനീഷ് പൂണ്ടച്ചേരി, മനോജ് വി. തടത്തില്‍, രാമപുരം ഗ്രാമപഞ്ചായത്ത് ബിജെപി അംഗം ശ്രീനിവാസന് എം.പി., ഹരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാമപുരത്തിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ കുറിഞ്ഞി കോട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ പാറമടയ്ക്ക് കേരള കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പഞ്ചായത്ത് കമ്മറ്റിയും സിപിഎമ്മും അനുകൂല നിലപാടെടുത്തതോടെ അതിനെ എതിര്‍ത്ത അംഗങ്ങളാണ് ശ്രീക്കുട്ടനും ജീനസ്നാഥും. കോട്ടമല പാറമട പ്രശ്നത്തില്‍ ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നെങ്കിലും അതില്‍ സ്ഥലം വാര്‍ഡ് മെമ്പറോ പ്രതിപക്ഷ അംഗങ്ങളെയോ ഉള്‍പ്പെടുത്താതെ പാറമട ലോബിയെ സഹായിക്കാന്‍ പ്രസിഡന്റിന് താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ ജീനസ്നാഥിന്റെയും ശ്രീക്കുട്ടന്റെയും നേതൃത്വത്തില്‍ അടിയന്തിര പഞ്ചായത്ത് യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയും വ്യാഴാഴ്ച യോഗം വിളിക്കുകയും ചെയ്തു. പ്രസിഡന്റ് എടുത്ത അംഗങ്ങളെ മാറ്റി വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടുന്ന വേറെ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന നിലപാടാണ് പ്രകോപനത്തിനിടയാക്കിയത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഈ രണ്ട് അംഗങ്ങളെയും പുറത്തുനിന്നെത്തിയ കേരള കോണ്‍ഗ്രസ് നേതാവും നിലവിലെ വനിതാ അംഗം മിനി സണ്ണിയുടെ ഭര്‍ത്താവ് സണ്ണി പൊരുന്നലക്കാടിനൊപ്പം വന്ന ഗുണ്ടകളായ ജോബിച്ചന്, ജോമിച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. പ്രതികള്‍ മൂന്നുപേരും പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലിന്റെ ഓഫീസില്‍ കയറി രക്ഷപെടുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രീക്കുട്ടന്, ജീനസ്നാഥ് എന്നിവര്‍ പാലാ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഇവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ രാമപുരം പോലീസ് കേസെടുത്തു. പട്ടികജാതി വിഭാഗക്കാരനായ ബിജെപി അംഗം ശ്രീക്കുട്ടനെ ജാതി പറഞ്ഞ് ആക്ഷേപിച്ചായിരുന്നു മര്‍ദ്ദനം. ഈ വകുപ്പിലും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: