അടിമാലി: കല്ലാര്‍കുട്ടി ഡാമില്‍ കാലാകാലങ്ങളില്‍ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിനെ തുടര്‍ന്ന് വെള്ളം പാഴാകുന്നു. ഷട്ടറിന്റെ റബ്ബര്‍ ബീഡിങ് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം വന്‍തോതില്‍ ഒഴുകി പോകുന്നത്. വര്‍ഷങ്ങളായി തുടരുന്ന അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കാലവര്‍ഷ ആരംഭത്തില്‍ ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വിദഗ്ധരെത്തി തുറക്കുകയായിരുന്നു. ഇത് അടക്കാന്‍ സാധിക്കാതെ വന്നതും ചര്‍ച്ചയായിരുന്നു. അഞ്ച് ഷട്ടറുകളുള്ളതില്‍ നാലും തകരാറിലാണ്. ഇതിനിടയിലൂടെയാണ് വെള്ളം പാഴായി പോകുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പോലും ഷട്ടര്‍ തുറക്കാനാകത്ത് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകും. വര്‍ഷങ്ങളായി ഷട്ടര്‍ തകരാറിലായിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദിനം പ്രതി പാഴാകുന്ന വെള്ളത്തിന്റെ അളവ് കൂടി വരികായാണ്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ദിവസവും പാഴായിട്ടും അധികൃതര്‍ ചെറു വിരല്‍പോലും അനക്കാത്തത് പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. മറ്റ് അറ്റകുറ്റപണികള്‍ നടക്കുമ്പോഴും ഇത്രയധികം പ്രാധാന്യമുള്ള വിഷയത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: