ഇടവെട്ടി: കുടുംബശ്രീ ഒരുക്കിയ തണലില്‍ അമ്മയും മകളുമടങ്ങുന്ന കുടുബം അടച്ചുറപ്പുള്ള വീടിന്റെ അവകാശികളായി. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കാരുണ്യവും നിറഞ്ഞ ചടങ്ങിലായിരുന്നു ഇടവെട്ടി മൈലാടുംപാറയിലെ മേരിയും ദീപയും കൊച്ചുവീടിന്റെ അവകാശികളായത്.
നടന്നെത്താന്‍ പോലും ബുദ്ധിമുട്ടുള്ള മലപ്രദേശത്ത ഒറ്റപ്പെട്ട ജീവിതമായിരുന്നു വര്‍ഷങ്ങളായി മേരിക്കും മകള്‍ക്കും. ഇടവെട്ടി പഞ്ചായത്തംഗം ടി എം മുജീബിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വനിതാ കുടുംബശ്രീ പ്രവര്‍ത്തകരാണ് മേരിക്കും മകള്‍ക്കും വീട് നിര്‍മിച്ചുനല്‍കുന്ന ദൗത്യം ഏറ്റെടുത്തത്. ജില്ലാ പോലീസ് സഹകരണസംഘം സഹകരണസംഘം സഹായവുമായെത്തിയതോടെ 110 ദിവസംകൊണ്ട് വീട് യാഥാര്‍ഥ്യമായി.
കൊച്ചിടവെട്ടി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ വിദ്യാഭ്യാസ അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉപഹാരസമര്‍പ്പണവും നടത്തി. സഹകരണസംഘത്തിന്റെ 2 ലക്ഷം രൂപ സഹായമടക്കം 5,45,000 രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച വീടിന്റെ അടിത്തറ നിര്‍മാണമടക്കമുള്ള ജോലികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടാണ് ചെയ്തത്. വിദഗ്ധ തൊഴിലാളികളൂടെ സേവനം മാത്രമാണ് പുറത്തുനിന്ന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: