ബിഷപ് അക്വിനാസ് ഫാ. ആരോക്യരാജ് ഫാത്തിമ
കോയമ്പത്തൂര്‍: ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കൊലപാതകക്കേസില്‍ പ്രതിയായ കോയമ്പത്തൂര്‍ കത്തോലിക്കാ രൂപതാ ബിഷപ്പിനെതിരേ നടപടിയെടുക്കാതെ തൊടുന്യായങ്ങളുമായി സഭ. വിദ്യാര്‍ത്ഥിനി ഫാത്തിമ സോഫിയ മരിച്ചതോ കൊല്ലപ്പെട്ടതോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നാണ് രൂപതാ നിലപാട്. കേസില്‍ മുഖ്യ പ്രതി ഫാ. ആരോക്യരാജിനെ പൗരോഹിത്യത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
ബിഷപ് ലെഫോണ്സ് തോമസ് അക്വിനാസും നാല് പുരോഹിതരും കേസില്‍ തെളിവു നശിപ്പിച്ചതിനും (ഐപിസി 201) ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവെച്ചതിനും (202) ഉള്‍പ്പെടെ പ്രതികളാണ്. ആരോക്യരാജിനെ പുറത്താക്കിയെന്നും കൊലപാതകമോ എന്ന് കോടതി നിശ്ചയിക്കട്ടെ എന്നുമാണ് കോയമ്പത്തൂര്‍ രൂപതാ വികാരി ജനറല്‍ ഫാ. ജോണ്‍ ജോസഫ് സ്റ്റൈന്‍ പറയുന്നത്.
കോയമ്പത്തൂര്‍ സ്വാമിയാര് ന്യൂ വീഥിയില്‍ സഹായരാജിന്റേയും ശാന്തി റോസിലിയുടെയും മകള്‍ ഫാത്തിമ സോഫിയയുടെ ജഡം, ഫാ. ആരോക്യരാജിന്റെ വീട്ടില്‍, 2013 ജൂലൈ 23ന് കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ആദ്യ വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു. കുടുംബ സുഹൃത്തായ ആരോക്യരാജിന്റെ സഹായത്തോടെ ഫാത്തിമക്ക് ചികിത്സ നടത്തിയിരുന്നു. ഡോക്ടര്‍ വരുന്നുവെന്നു നുണപറഞ്ഞ് ആരോക്യരാജ് വീട്ടില്‍ വരുത്തുകയായിരുന്നു.
തൂങ്ങിമരണമെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍, അന്വേഷണം ആവശ്യപ്പെട്ട് അമ്മ റോസിലി, പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം ഹര്‍ജി നല്കി. മകളെ പള്ളിയില്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ഹര്‍ജി. ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ഹര്‍ജിയിലുണ്ട്. തുടര്‍ന്നാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിഷപ്പും പുരോഹിതരും സഹകരിച്ചില്ല. ഒടുവില്‍ അറസ്റ്റ് വാറണ്ടായപ്പോള്‍ കഴിഞ്ഞ ദിവസം പാലക്കാട് ഡിവൈഎസ്പിക്ക് കീഴടങ്ങി. മൊഴിയെടുത്ത് പ്രതികളെ വിട്ടു. കേസില്‍ മുഖ്യപ്രതി ആരോക്യരാജിനെ പുറത്താക്കിയ സഭ, ബിഷപ്പിനും പുരോഹിതരായ കുളന്തരാജ്, മടലായി മുത്തു, ലോറന്‍സ് മെല്‍ക്യൂര്‍ എന്നിവര്‍ക്കെതിരേ നടപടിയൊന്നും എടുത്തില്ല.
ബിഷപ് തോമസ് അക്വിനാസ് കന്യാകുമാരി പിള്ളത്തോപ്പ് സ്വദേശിയാണ്. 63 വയസ്സുള്ള അദ്ദേഹം 1980-ല്‍, 27-ാം വയസ്സില്‍ പുരോഹിതനായി. 2002-ല്‍ കോയമ്പത്തൂര്‍ ബിഷപ്പായി. അതിനുമുമ്പ് വെല്ലൂര്‍ രൂപത വികാരിയായിരുന്നു. ഇപ്പോള്‍ തമിഴ്നാട് ബിഷപ് കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമാണ്. അദ്ദേഹത്തെ പുറത്താക്കണോ എന്ന് അദ്ദേഹം തന്നെയാണ് നിശ്ചയിക്കേണ്ടത്.
കോയമ്പത്തൂര്‍ രൂപതയില്‍ അധികവും മലയാളി-തമിഴ് വിശ്വാസികളാണ്. കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍ പ്രദേശങ്ങളും പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളും ഈ രൂപതയുടെ പരിധിയില്‍ വരുന്നുണ്ട്. 686 വനിതകളുള്‍പ്പെടെ 819 പുരോഹിതരുണ്ട് രൂപതയില്‍. ഏഴ് ആശുപത്രികളും 90 സ്കൂളുകളും ഒമ്പതു പ്രൊഫഷണല്‍ കോളേജുകളും മൂന്ന് കോളേജുകളും മൂന്ന് ടെക്നിക്കല്‍ സ്കൂളുകളും 13 അനാഥാലയങ്ങളുമുള്പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ രൂപതയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: