കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ട തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കൊലപാതകമാണെന്നതിന് തെളിവില്ലെന്നതാണ് കാരണം. ആരോപണം ഉന്നയിച്ച ബിജു രമേശിനും സ്വാമിയുടെ ബന്ധുക്കള്‍ക്കും ഇക്കാര്യത്തില്‍ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. തുടരന്വേഷണം തുടങ്ങി എട്ട് മാസമായിട്ടും തെളിവ് നല്‍കിയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ബാറുടമയും ശ്രീനാരായണ ധര്‍മ്മ വേദി നേതാവുമായ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് തുടരന്വേഷണത്തിന് ഇടയാക്കിയത്.
വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയും ഗുണ്ടാ നേതാവ് പ്രിയനെ ഉപയോഗിച്ച് സ്വാമിയെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതാണ് ക്രൈം ബ്രാഞ്ചിന്റെ പുനരന്വേഷണത്തിന് വഴിവെച്ചത്. കൊലപാതക ആരോപണം ഉന്നയിച്ച ബിജു രമേശിനെ ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും ആവശ്യമായ തെളിവ് നല്‍കാനായില്ല. ആരോപണവിധേയനായ പ്രിയന് സ്വാമി മരിക്കുന്ന ദിവസം തിരുവനന്തപുരത്ത് എടിഎസ് എന്ന സ്ഥാപനത്തില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
സ്വാമിയുടെ ബന്ധുക്കളും കൊലപാതകം സംബന്ധിച്ച സംശയം മാത്രമാണ് പ്രകടിപ്പിച്ചത്. സ്വാമിയുടെ സഹായി സാബു പാലില്‍ ഇന്‍സുലിന്‍ ചേര്‍ത്തു നല്‍കിയെന്ന ആരോപണം പരിശോധനയില്‍ തെറ്റെന്ന് തെളിഞ്ഞു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് എം.എന്‍. സോമന് ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും. ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: