അജ്മീര്‍: രാഖി ബന്ധിച്ചുകഴിഞ്ഞാല്‍ സഹോദരിക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. പണമോ പൊന്നോ പുതുവസ്ത്രമോ എന്തുമാകാം. പക്ഷേ സഹോദരന്മാര് ശുചിമുറി സമ്മാനിക്കുന്നത് ഇതാദ്യമാകും.
അജ്മീറിലെയും ഉദയ്പൂരിലെയും ചില യുവാക്കളാണ് രക്ഷാബന്ധന് സഹോദരിമാര്‍ക്ക് ശുചിമുറി സമ്മാനിച്ചത്. അവര്‍ക്ക് പ്രചോദനമായത് സ്വച്ഛ് ഭാരത്.
അജ്മീറില്‍ രോഹിണി ഗ്രാമത്തിലെ പ്രേംചന്ദ്ര് ശര്‍മ്മയാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വചഛ് ഭാരതാണ് എനിക്ക് പ്രേരണയായത്. ശുചിമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായമായി 12,000 രൂപ ലഭിച്ചു. ഈ രക്ഷാബന്ധന് വിവാഹിതയായ ഒരു സഹോദരിക്ക് ശുചിമുറി നര്‍മ്മിച്ചു നല്കി.
മറ്റ് ആറുപേര്‍ക്ക് കൂടി വൈകാതെ പണിതു നല്‍കും. പ്രാഥമിക കൃത്യങ്ങള്‍ക്കായി എന്റെ സഹോദരിമാര്‍ വെളിയിടങ്ങളിലേക്ക് പോകുന്നത് വേദനയുണ്ടാക്കുന്ന കാഴ്ചയായിരുന്നു.’ പ്രേംചന്ദ് പറയുന്നു.
ഉദയ്പൂരിലും ഒട്ടേറെ സഹോദരിമാര്‍ക്ക് ഈ രക്ഷാബന്ധന് മറക്കാനാവില്ല. ശുചിമുറി കാണുമ്പോഴെല്ലാം.
താജ്മഹലില്‍ പോകുമ്പോള്‍ പേഴ്സ് സൂക്ഷിക്കുക;
കുരങ്ങന്മാര് മോഷ്ടിക്കും
ആഗ്ര: പണത്തോട് ആര്‍ത്തി മനുഷ്യനു മാത്രമല്ല കുരങ്ങനുമുണ്ട്. കഴിഞ്ഞ ദിവസം താജ്മഹല്‍ കാണാനെത്തിയ ഒരു വിദേശ വിനോദ സഞ്ചാരിയെ കുരങ്ങന് ആക്രമിച്ചു. അതു കഴിഞ്ഞ് സഞ്ചാരിയുടെ പേഴ്സ് തട്ടിപ്പറിച്ചാണ് കുരങ്ങന് മടങ്ങിയത്. പരിക്ക് കാര്യമായില്ല. സുരക്ഷാ ജീവനക്കാര്‍ പേഴ്സ് തിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ നോട്ടുകള്‍ ഭൂരിഭാഗവും കീറിപ്പോയിരുന്നു.
കൊളംബിയക്കാരനായ സഞ്ചാരിയെയാണ് കുരങ്ങന് കൊള്ളയടിച്ചത്. അദ്ദേഹം ബഹളം കൂട്ടിയപ്പോള്‍ സിഐഎസ്എഫും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയിലെ ജീവനക്കാരും രക്ഷകരായി.
കുരങ്ങന്മാരുടെ ശല്യത്തെക്കുറിച്ച് പലതവണ ജില്ലാ ഭരണകൂടത്തോട് പരാതിപ്പെട്ടിട്ടും ഇതേവരെ ഒരു നടപടിയുമില്ലെന്ന പരാതിയാണ് എഎസ്ഐയിലെ മുതിര്‍ന്ന ഗവേഷകനായ ഭുവന് വിക്രമയ്ക്ക്. കുരങ്ങന്മാരെ ഒഴിപ്പിച്ചാല്‍ മൃഗസംരക്ഷകര് ഇടപെടും. അതിനാല്‍ ഇപ്പോഴുള്ള കുരങ്ങന്മാരെ വന്ധ്യംകരിക്കണമെന്നാണ് വിക്രമിന്റെ അഭിപ്രായം.
സഞ്ചാരികള്‍ക്ക് കുരങ്ങന്മാരെ കണ്ടാല്‍ അടുത്തു ചെന്ന് പടമെടുക്കാനുള്ള കൗതുകമാണ്. നിമിഷങ്ങള്‍ക്കകം കുരങ്ങന്മാര് അക്രമാസക്തരായെത്തും. ആഗ്രയിലും പരിസരത്തും ഇപ്പോള്‍ 8000 ത്തിലേറെ കുരങ്ങന്മാരുണ്ട്. ആറു വര്‍ഷം കഴിയുമ്പോഴേക്കും ഇത് 2.16 ആകുമെന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: