തിരുവനന്തപുരം:തച്ചങ്കരിക്ക് സ്ഥാനം പോയത് ഗതാഗതമന്ത്രിയുടെ കടുത്ത അതൃപ്തി മൂലം. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അടുത്തബന്ധം മുന്‍നിര്‍ത്തിയാണ് തച്ചങ്കരി ഗതാഗതവകുപ്പില്‍ തന്നിഷ്ടപ്രകാരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്. ഇതില്‍ പലതും മന്ത്രി എ.കെ. ശശീന്ദ്രന് പോലുമറിഞ്ഞില്ല.
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോളില്ലെന്നതു മുതല്‍ മന്ത്രിമാരും ചീഫ്സെക്രട്ടറിമാരും വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കണമെന്നതുവരെയുള്ള ശാഠ്യം വിവാദങ്ങളും ശത്രുതയും ക്ഷണിച്ചുവരുത്തി. തന്റെ പിറന്നാളിന് മധുരം വിളമ്പാന്‍ സര്‍ക്കുലര്‍ ഇറക്കിയതും വിനയായി. ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായും നല്‍കണമെന്ന തീരുമാനവും മന്ത്രിയടക്കമുള്ളവരെ ചൊടിപ്പിച്ചു.
സര്‍ക്കാര്‍ അഭിഭാഷകര്‍, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചതും വിവാദമായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ സ്ഥലംമാറ്റം സംബന്ധിച്ച് തീരുമാനവും കോലാഹലങ്ങള്‍ക്കിടയാക്കി.
തന്നെ അറിയിക്കാതെ തച്ചങ്കരി സ്വയം തീരുമാനങ്ങളെടുക്കുന്നത് തുടര്‍ന്നതോടെ മന്ത്രി പൂര്‍ണമായും എതിരായി. എന്‍സിപി നേതൃത്വവും തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: