കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജപാസ്പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പെരിയാട്ടടുക്കത്തെ പി.എച്ച് ഇബ്രാഹിമി(59)നെ കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐ എ. സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. പൊയിനാച്ചി പെരിയാട്ടടുക്കത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും വ്യാജ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് കൊളവയലിലെ കണ്ടത്തില്‍ മുഹമ്മദ് ഹസന് എന്ന പേരില്‍ വ്യാജ വിലാസം നല്‍കിയാണ് ഇബ്രാഹിം പാസ്പോര്‍ട്ട് സമ്പാദിച്ചത്. ഇയാള്‍ക്ക് പെരിയാട്ടടുക്കത്തെ യഥാര്‍ത്ഥ മേല്‍വിലാസത്തിലും പാസ്പോര്‍ട്ട് നിലവിലുണ്ട്. ഇയാളില്‍ നിന്ന് മറ്റുള്ളവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിഐ പറഞ്ഞു.
കാഞ്ഞങ്ങാട്ടെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് വ്യാജ പാസ്പോര്‍ട്ട് ലഭിച്ചതെന്ന് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഹൊസ്ദൂര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേ സമയം അനുവദിച്ച പാസ്പോര്‍ട്ടുകളില്‍ നിയമാനുസൃതമുള്ള വെരിഫിക്കേഷനുകള്‍ നടക്കാത്തതാണ് കൂടുതല്‍ വ്യാജപാസ്പോര്‍ട്ടുകള്‍ നല്കാനിടയായതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കാഞ്ഞങ്ങാട് കൊളവയലില്‍ നല്കിയ പാസ്പോര്‍ട്ട് സംബന്ധിച്ച് പോലീസ് വെരിഫിക്കേഷന് കൃത്യമായി നടത്താത്തതിലും യഥാര്‍ത്ഥ മേല്വിലാസക്കാരനല്ലാത്തയാള്ക്ക് തപാലില്‍ വന്ന പാസ്പോര്‍ട്ട് നല്കിയതും സംബന്ധിച്ച് നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യാജ പാസ്പോര്‍ട്ട് കേസില്‍ പൊയിനാച്ചി പെരിയാട്ടടുക്കത്തെ പി.എച്ച്. ഇബ്രാഹിം, കാസര്‍കോട് ചെങ്കള നാലാംമൈലിലെ മുഹമ്മദ് അലി എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: