കോഴിക്കോട്: പറവൂരിന്റെ ഭാഗമായ പട്ടണമാണ് മുചിരി എന്ന വാദം തെറ്റാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സ്ഥാപിത താല്‍പ്പര്യക്കാരാണ് വാദമുന്നയിക്കുന്നതെന്നും ഡോ. എം.ജി.എസ്. നാരായണന്. ഭാഷാ സമന്വയവേദിയും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളജും സംയുക്തമായി സംഘടിപ്പിച്ച സമാദരണ ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ നിയന്തണത്തിലുള്ള കെസിഎച്ച്ആര്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതില്‍ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങളാണുള്ളത്. അഞ്ചെട്ട് കൊല്ലമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അവര്‍ പട്ടണപ്രദേശത്ത് ഖനനം നടത്തുന്നുണ്ട്. ഡയറക്ടറായി ആര്‍ക്കിയോളജിസ്റ്റ് അല്ലാത്ത, പാര്‍ട്ടി പ്രവര്ത്തകന് ഡോ. പി.ജെ. ചെറിയാനെയാണ് നിയമിച്ചത്.
ചെറിയാനാണ് പട്ടണം ഖനനത്തെ മുസരിസ് ഖനനമായി വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ പുരാവസ്തു ഗവേഷകന് ഡോ. എം. സുന്ദരം, ഡോ. നാഗസ്വാമി എന്നിവര്‍ മുസരിസ് വാദം തള്ളി. ഒരു മരത്തോണിയുടെ ഭാഗവും അഞ്ചാറ് ഇഷ്ടിക കഷ്ണങ്ങളും ലഭിച്ചാല്‍ അത് മുചിരിയാകണമെന്ന് വാദിക്കുന്നത് ശരിയല്ല. ഇത്തരം കള്ളക്കളികള്‍ പുരാവസ്തു ശാസ്ത്രത്തിനും കേരളത്തിനും അപമാനകരമാണ്, എംജിഎസ് പറഞ്ഞു.
ഗുരുവായൂരപ്പന് കോളജ് സെമിനാര്‍ ഹാളില്‍ നടന്ന സമാദരണ സഭയില്‍ പ്രിന്‍സിപ്പല്‍ ടി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. എംജിഎസിനെ പ്രിന്‍സിപ്പല്‍ പൊന്നാടയണിയിച്ചു. ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ. ശ്രീലത ഉപഹാരം നല്കി. തന്റെ ഗ്രന്ഥങ്ങളുടെ പ്രതികള്‍ എംജിഎസ് കോളേജിന് കൈമാറി. ഡോ. ആര്‍സു, പ്രൊഫ. പത്മനാഭന്, ഡോ. വി. വാസന്തി, പ്രൊഫ. കെ.വി. ദേവകുമാര്‍, പ്രൊഫ. തനൂജ രാഘവന്, ഡോ. പി.ഐ. മീര, ഡോ. സി. ശ്രീകുമാര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: