ശബരിമലയില്‍ ഭക്തരെ കൊള്ളയടിക്കാനും ആചാരങ്ങള്‍ തിരുത്തിയെഴുതാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭക്തരെ സമ്പന്നരും പാവപ്പെട്ടവരുമെന്ന് വേര്‍തിരിക്കാനും ആചാരങ്ങള്‍ ലംഘിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കരുതെന്നാണ് പൊതു അഭിപ്രായം.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
ഭക്തരില്‍ നിന്നും പണം വാങ്ങി ദര്‍ശനത്തിന് മുന്‍ഗണന നല്‍കുന്നത് തെറ്റാണ്. വിവേചനം ശരിയല്ല. വ്രതാനുഷ്ഠാനത്താല്‍ മനസ്സിനെ നിയന്ത്രിച്ചും പലതും ത്യജിച്ചും കരിമലയും നീലിമലയും കയറിയാണ് ദര്‍ശനത്തിനെത്തുന്നത്. റോപ് വേയിലൂടെ കടത്തിവിട്ടാല്‍ ഈ സങ്കല്‍പ്പം ഫലവത്താകില്ല.
വി.ആര്.രാജശേഖരന് (വി.എച്ച്.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍)
ഭക്തരെ കൊള്ളയടിക്കാനും പാര്‍ശ്വവര്‍ത്തികള്‍ക്ക് വരുമാനമുണ്ടാക്കാനുമാണ് നിര്‍ദ്ദേശം. ശബരിമലയെ വരുമാന സ്രോതസ്സായാണ് ഇവര്‍ കാണുന്നത്.
ഈശ്വരന് നമ്പൂതിരി(മുന്‍ മാളികപ്പുറം മേല്‍ശാന്തി)
രാഷ്ട്രീയ തീരുമാനങ്ങളല്ല ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ദിവസവും നട തുറക്കുന്നത് ആചാരവിരുദ്ധമാണ്. നട അടയ്ക്കുന്ന ദിവസം മുതല്‍ ബ്രഹ്മചാരിയായ അയ്യപ്പന് യോഗനിദ്രയിലാണ്. ഭസ്മം മൂടി രുദ്രാക്ഷം അണിഞ്ഞ അയ്യപ്പന് യോഗനിദ്ര പ്രാപിക്കും.
മുന്‍മേല്‍ശാന്തി തെക്കേടം വിഷ്ണുനാരായണന്‍ നമ്പൂതിരി
ആചാരാനുഷ്ഠാനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി വിശ്വാസങ്ങളെ വികലമാക്കരുത്. ദേവകാര്യങ്ങളില്‍ ചിട്ടകളുണ്ട്. ഇതില്‍ മാറ്റം വരുത്തിയാല്‍ വിശ്വാസം വ്യാപാരമാകും.
മുന്‍മേല്‍ശാന്തി ഗോവിന്ദന് നമ്പൂതിരി
പണത്തിന്റെ അടിസ്ഥാനത്തില്‍ ഭക്തരെ വേര്‍തിരിക്കുന്നത് ശരിയല്ല. പ്രതിഷ്ഠാ സമയത്തു നിശ്ചയിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ മാറ്റരുത്.
മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി
ശബരിമലയിലെ അയ്യപ്പന് ബ്രഹ്മചാരിയാണ്. അതുകൊണ്ടുതന്നെ എല്ലാദിവസവും ദര്‍ശനം നടത്തണമെന്നു പറയുന്നത് ആചാരലംഘനമാണ്. തീരുമാനമെടുക്കേണ്ടത് ദൈവവിശ്വാസികളും തന്ത്രിമാരും ആചാര്യന്മാരുമാണ്.
ഗണപതിപോറ്റി
രാഷ്ട്രീയ, സാമ്പത്തികലാഭം നോക്കിയുള്ള പരിഷ്കാരങ്ങള്‍ ജനഹിതത്തിന് എതിരാവുമെന്ന് അഖിലകേരള തന്ത്രിസമാജം സംസ്ഥാന ട്രഷററും ജ്യോതിഷ പണ്ഡിതനുമായ പാല്‍ക്കുളങ്ങര എസ്. ഗണപതി പോറ്റി. അപക്വമായ പരിഷ്കാരങ്ങള്‍ ദുരന്തങ്ങള്‍ വിളിച്ചുവരുത്തും. ദിവസവും നടതുറക്കുക സങ്കല്പ്പത്തിന് തന്നെ വിരുദ്ധമാണ്.
മുന്‍ മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരി
നിത്യവും നടതുറക്കണമെന്ന ആവശ്യം മുന്‍പും ഉയര്‍ന്നിരുന്നു. അന്ന് ദേവപ്രശ്നത്തില്‍ ദേവഹിതം ഇതിനെതിരായിരുന്നു. കേരളീയ പാരമ്പര്യമനുസരിച്ച് ഒരു ക്ഷേത്രത്തിലും പണംവാങ്ങി ദര്‍ശനം അനുവദിച്ചിട്ടില്ല. ശബരിമല വികസനത്തിന് നടവരവ് മാത്രം മതി.
മുന്‍മേല്‍ശാന്തി മാരാമറ്റത്ത് ഇല്ലം നാരായണന് നമ്പൂതിരി
നിത്യവും നടതുറക്കുന്ന കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായവും പ്രശ്നവിധിക്കുംശേഷം ഭഗവാന് സംതൃപ്തിയെങ്കില്‍ ചെയ്യാവുന്നതാണ്. വികസന ഫണ്ടിലേക്ക് താത്പര്യമുള്ള തീര്‍ത്ഥാടകര്‍ പണം നല്കുന്നതില് തെറ്റില്ല.
മുന്‍ മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി
നിത്യവും നടതുറക്കുന്ന കാര്യത്തില്‍ തന്ത്രിയാണ് അഭിപ്രായം പറയേണ്ടത്. കേരളീയ ക്ഷേത്രങ്ങളില്‍ ഇതുവരെ പതിവില്ലാത്ത നടപടിയാണ് പണം വാങ്ങിയുള്ള ദര്‍ശനം. വികസന ഫണ്ട് ഇഷ്ടമുള്ളവര്‍ നല്കിയാല് മതിയെന്ന് പറയുമ്പോള്‍ പിന്നീട് അത് നിര്‍ബ്ബന്ധിതമാകും.
ഈറോഡ് രാജന്(ശബരിമല അയ്യപ്പ സേവാ സമാജംദേശീയ ജനറല്‍ സെക്രട്ടറി)
ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന. ശബരിമലയെ കച്ചവടകേന്ദ്രമാക്കാനുള്ളതാണ് നിര്‍ദ്ദേശം. അപ്പം, അരവണ പ്രസാദങ്ങളുടേയും, വഴിപാടുകളുടേയും നിരക്കുകള്‍ ഇരിട്ടിയിലധികം വര്‍ദ്ധിപ്പിച്ചതും ദുരുദ്ദേശ്യപരമാണ്.
തെന്നല ബാലകൃഷ്ണപിള്ള(അയ്യപ്പ സേവാ സംഘം അധ്യക്ഷന്‍)
സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ അയ്യപ്പ സേവാ സംഘം ചര്‍ച്ച ചെയ്യും. വിശ്വാസത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ 28ന് ചേരുന്ന യോഗത്തിനുശേഷം നിലപാട് വ്യക്തമാക്കും
വി.ഡി.സതീശന് എംഎല്‍എ
ശബരിമലക്കാര്യങ്ങളില് സര്‍ക്കാര്‍ ഇടപെടുന്നത് ദേവസ്വം ബോര്‍ഡിന്റെ സ്വയം ഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണ്. പിണറായി വിജയന് ദേവസ്വം ബോര്‍ഡിനകത്തും അധികാരം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിത്. ദേവസ്വം ബോര്‍ഡുകളെക്കുറിച്ച് ധാരണയില്ലെങ്കില്‍ മുഖ്യമന്ത്രി ഇന്ത്യന്യൂണിയനിലേക്ക് തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങളെ സംബന്ധിച്ചും, ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതും സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള ഉടമ്പടി വായിച്ച് നോക്കണം.
സര്‍ക്കാരിന് ബോര്‍ഡില്‍ ഇടപെടാന്‍ അധികാരമില്ല. ശബരിമലയുടെ നടത്തിപ്പ് ചുമതല ദേവസ്വം ബോര്‍ഡിനും തന്ത്രി കുടുംബത്തിനുമാണ്. സന്നിധാനത്ത് ടിക്കറ്റ് വച്ച് പ്രവേശനം അനുവദിക്കണമെന്ന അഭിപ്രായം അംഗീകരിക്കാനാവില്ല. ശബരിമലയെ കച്ചവടവത്ക്കരിക്കുക എന്ന ഗൂഢശ്രമമാണ് പിണറായി വിജയന്റെ ഇടപെടലിന് പിന്നില്‍.
ജി.സുകുമാരന്‍ നായര്‍ (എന്‍എസ്എസ് ജനറല്‍ സെക്രട്ടറി)
ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുന്ന സാഹചര്യം സംജാതമായാല്‍ എന്‍എസ്എസ് പ്രതികരിക്കും. അവലോകന യോഗത്തില്‍ നടന്ന അഭിപ്രായങ്ങളെക്കുറിച്ച് നിജസ്ഥിതി അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: