തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണസ്തംഭനത്തിന് കാരണം അമിതമായ രാഷ്ട്രീയ ഇടപെടലാണെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ആരോപിച്ചു. ഇടതു സര്‍വീസ് സംഘടനയെ കയറൂരി വിട്ടതിനാലാണ് മെല്ലെപ്പോക്ക് ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ ആഭിമുഖ്യം നോക്കി സെക്രട്ടേറിയറ്റില്‍ ജീവനക്കാരെ സ്ഥലംമാറ്റിയതിലൂടെ, ഭരണാനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലി ചെയ്യാതെ വെറുതെ ഇരുന്നാല്‍ മതിയെന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ട്.
ദിനംപ്രതി നൂറുകണക്കിന് ജീവനക്കാരുടെ ലിസ്റ്റുമായിട്ടാണ് ഇടതുസംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ഉത്തരവ് സമ്പാദിക്കുന്നത്.
സര്‍വീസില്‍നിന്നും പിരിയാന്‍ 6 മാസം മാത്രമുള്ള ജീവനക്കാരന് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന് മുഖ്യമന്ത്രിയെക്കണ്ട് അനുവദിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ഇടതു സര്‍വീസ് സംഘടനയാണ്. ഭരണത്തിന്റെ മറവില്‍ അണികളായ അഴിമതിക്കാരെ സംരക്ഷിക്കുകയും കാര്യക്ഷമതയുള്ളവരെ ഒഴിവാക്കിയതുമാണ് ഇപ്പോഴത്തെ ഭരണസ്തംഭനത്തിന് കാരണം.
ഇത്തരത്തില്‍ സെക്രട്ടേറിയറ്റ് സര്‍വീസിനെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: