റിയോ ഡി ജനീറോ: ലോകമെമ്പാടുമുള്ള ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല, സിന്ധുവിന് വെള്ളി മാത്രം. ഒളിമ്പിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ പി.വി. സിന്ധു ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മാരിനോട് പൊരുതിത്തോറ്റു. മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടമായിരുന്നു.
ഫൈനല്‍ പ്രയാണത്തിനിടെ ലോക റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള താരങ്ങളെ അട്ടിമറിച്ച സിന്ധു ഫൈനലിലും പ്രതീക്ഷ ജനിപ്പിച്ചു. ആദ്യ ഗെയിം 21-19ന് സിന്ധു സ്വന്തമാക്കി. എന്നാല്‍ രണ്ടും മൂന്നും സെറ്റുകള്‍ 12-21, 15-21 എന്ന ക്രമത്തില്‍ േനടിയതോടെ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ കരോലിന മാരിന് തന്റെ ശേഖരത്തിലേക്ക് ആദ്യ ഒളിമ്പിക് സ്വര്‍ണ്ണവും കൂട്ടിച്ചേര്‍ത്തു. സിന്ധുവിനും അഭിമാനിക്കാം. രാജ്യത്തിനായി ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ വനിതാ താരമെന്ന ബഹുമതി സിന്ധുവിന് സ്വന്തം.
ആദ്യ ഗെയിമിന്റെ തുടക്കം മാരിനായിരുന്നു മുന്‍തൂക്കം. 2-4, 3-7, 5-8, 6-11 എന്നീ നിലകളില്‍ സിന്ധു പിന്നിട്ടുനിന്നു. മാരിന് ആദ്യ ഗെയിം അനായാസം നേടുമെന്ന് തോന്നിച്ചു. 8-12, 11-14, 16-19 എന്നീ നിലകളിലും സിന്ധു പിന്നിലായി. എന്നാല്‍ ഈ നിലയില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടിയ സിന്ധു 19-19ന് സമനില നേടി. പിന്നീട് ഒരു പോയിന്റുപോലും വിട്ടുകൊടുക്കാതെ തുടര്‍ച്ചയായി രണ്ട് പോയിന്റ് നേടി സിന്ധു ആദ്യ ഗെയിം 21-19ന് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിലും കരോലിനക്കായിരുന്നു മുന്‍തൂക്കം. സിന്ധുവിന് പിഴച്ചതോടെ കരോലിന അനായാസം പോയിന്റുകള്‍ വാരിക്കൂട്ടി. തുടക്കത്തില്‍ 0-4നും പിന്നീട് 1-6, 2-7, 2-9, 2-11 എന്നീ നിലകളിലും സിന്ധു പിന്നിലായി. തുടര്‍ന്നും കരോലിനയുടെ മികച്ച പ്രകടനം. 7-14, 8-16, 10-18, 11-19 എന്നീ നിലകളില്‍ ലീഡ് നേടിയ കരോലിന ഒടുവില്‍ 12-21ന് രണ്ടാം ഗെയിം സ്വന്തമാക്കി. കരോലിനയുടെ ഫോമിനു മുന്നില്‍ സിന്ധുവിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് രണ്ടാം ഗെയിമില്‍ കണ്ടത്.
സ്മാഷുകള്‍ പായിക്കുന്നതിലും പ്ലേസുകളും ഡ്രോപ്പ് ഷോട്ടുകള്‍ കളിക്കുന്നതിലും കരോലിന ഏറെ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
മൂന്നാം ഗെയിമിലും കരോലിനയായിരുന്നു മുതല്‍ മുന്നില്‍. ഒരുഘട്ടത്തില്‍ 1-6നും 4-9നും പിന്നിട്ടുനിന്ന സിന്ധു വാശിയോടെ തിരിച്ചടിച്ച് 10-10ന് ഒപ്പമെത്തിയെങ്കിലും ഗുണം ചെയ്തില്ല. കരോലിന ശക്തമായി തിരിച്ചടിച്ചതോടെ 10-14, 12-16, 14-20 എന്ന ക്രമത്തില്‍ സിന്ധു പിന്നിലായി.ഒടുവില്‍ ഒരു പോയിന്റ് കൂടി വിട്ടുകൊടുത്ത് കരോലിന തന്റെ കരിയറിലെ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണവും സ്വന്തമാക്കി.
രാജ്യമെമ്പാടും സിന്ധുവിന്റെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നുവെങ്കിലും മുന്‍പ് രണ്ട് തവണ കരോലിനയെ കീഴടക്കിയ സിന്ധുവിന് ഇന്നലെ ഭാഗ്യം തുണച്ചില്ല. എങ്കിലും റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന് ആദ്യ വെള്ളി നേടിക്കൊടുത്ത സിന്ധു ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിത്തന്നെയാണ് റിയോയില്‍ നിന്നും മടങ്ങുന്നത്. സിന്ധുവിന്റെ മെഡല്‍ നേട്ടം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: