തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ടോമിന് ജെ. തച്ചങ്കരി തെറിച്ചു. പകരം എഡിജിപി അനന്തകൃഷ്ണനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന് തച്ചങ്കരി. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ച തച്ചങ്കരിയെ പുറത്താക്കാന്പ്രധാനകാരണം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അതൃപ്തിയാണ്.
തച്ചങ്കരിയെ നീക്കാന്‍ ഗതാഗത മന്ത്രിയും എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു. തനിക്കും സര്‍ക്കാരിനും സ്ഥിരം തലവേദനയായി മാറിയിരിക്കുന്നെന്നാണ് മന്ത്രി പരാതിപ്പെട്ടത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥാനചലനം സംഭവിച്ചിരുന്നെന്നും തച്ചങ്കരിയുടെ കാര്യത്തില്‍ അല്‍പ്പം വൈകിയെന്നേയുള്ളൂവെന്നാണ് ഗതാഗതമന്ത്രി പ്രതികരിച്ചത്.
ജനാധിപത്യത്തില്‍ മന്ത്രിക്കാണ് കൂടുതല്‍ അധികാരമെന്നായിരുന്നു എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ പ്രതികരണം.
മന്ത്രിയുമായി തെറ്റിയ കമ്മീഷണര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ റിപ്പോര്‍ട്ടും കാരണമായി. തന്റെ പിറന്നാള്‍ ദിനത്തില്‍ മധുരം വിളമ്പണമെന്ന് ജീവനക്കാര്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കിയ കമ്മീഷണറുടെ നടപടിയെക്കുറിച്ച് അന്വേഷിക്കാനാണ് ചീഫ്സെക്രട്ടറിയോട് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്.
തച്ചങ്കരിക്ക് പുതിയ തസ്തിക നല്‍കിയിട്ടില്ല. നിലവില്‍ കെബിപിഎസ് എംഡിയായ അദ്ദേഹം ആ സ്ഥാനത്തു തുടരുമെന്നാണ് സൂചന. മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലര്‍ത്തുന്നതിനാല്‍ തച്ചങ്കരിയെ പോലീസിലേക്ക് മടക്കിക്കൊണ്ടുവരാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: