കൊച്ചി: സദാചാരഭ്രംശം ആരോപിക്കപ്പെട്ട തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന് എതിരെ നടപടിയുണ്ടായേക്കും.
സീറോ മലബാര്‍ സഭയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഉറച്ച നിലപാടുകളുണ്ട്. സഭാചട്ടങ്ങളനുസരിച്ച്, ഒരു കമ്മീഷന് അനേ്വഷണം നടത്തി, അതിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും, നടപടി. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നടപടി എടുക്കാവുന്നതേയുള്ളൂ.
എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം സിനഡിനു വിടാനുള്ള സാധ്യത തള്ളാനാവില്ല. വര്‍ഷത്തില്‍ രണ്ടുതവണ സിനഡ് കൂടാറുണ്ട്. അങ്ങനെ വന്നാല്‍, സിനഡിന്റെ ശുപാര്‍ശയനുസരിച്ച്, മാര്‍പ്പാപ്പയാണ് നടപടി എടുക്കുക. ഒരു യുവതിയെ ‘ദത്തെടുത്ത’ കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ മുന്‍പു നീക്കിയതു മാര്‍പ്പാപ്പയാണ്.
അദ്ദേഹം ലത്തീന്‍ രൂപതയില്പ്പെട്ടയാളായിരുന്നു. സദാചാരഭ്രംശത്തില്‍, സീറോ മലബാര്‍, ലത്തീന്‍, മലങ്കര വ്യത്യാസങ്ങള്‍ ഒന്നുമില്ല. 2008 ല്‍ അന്ന് അന്പത്തെട്ടുകാരനായിരുന്ന തട്ടുങ്കലിനെ, മാര്‍പ്പാപ്പ സസ്പെന്‍ഡ് ചെയ്യുകയും അടുത്തവര്‍ഷം നീക്കുകയുമായിരുന്നു.
മെത്രാന് തന്നോട് അപമര്യാദയായി പെരുമാറി എന്ന് സഭയുമായി ഇടഞ്ഞ സിസ്റ്റര്‍ ജെസ്മിയാണ് ആരോപിച്ചിട്ടുള്ളത്. അന്നുതന്നെ ജെസ്മിക്ക് പരാതിപ്പെടാമായിരുന്നുവെന്ന് സഭാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍, ഏതായാലും, അവര്‍ ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത് അവഗണിക്കാനാവില്ല.
തൃശൂര്‍ സഹായമെത്രാന്‍ മാത്രമല്ല, ബുറൂണിയുടെ സ്ഥാനിക മെത്രാനുമാണ്, മാര്‍ റാഫേല്‍ തട്ടില്‍. തൃശൂരിലെ മേരിമാതാ മേജര്‍ സെമിനാരിയുടെ ആദ്യ റെക്ടര്‍ ആയ മാര്‍ തട്ടിലിന് 1980 ല്‍ മാര്‍ ജോസഫ് കുണ്ടുകുളമാണ്, പൗരോഹിത്യം നല്‍കിയത്. റോമിലെ പൊന്തിഫിക്കല്‍ ഒാറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റുള്ള മാര്‍ തട്ടിലിന്, വരുംവരായ്കകള്‍ അറിയാത്തതല്ല.
2010 ജനുവരി 15 നാണ് സഹായമെത്രാനായത്.
സഭയിലെ അറിയപ്പെടുന്ന ധ്യാനപ്രസംഗകനാണ്, മാര്‍ തട്ടില്‍. അദ്ദേഹം ധ്യാനകേന്ദ്രങ്ങള്‍ നടത്തുന്നില്ലെങ്കിലും, കത്തോലിക്കാ ബിഷപ്പുമാരുടെ സംഘത്തില്‍ (കെസിബിസി) കരിമാസ്റ്റിക് കമ്മീഷന് അധ്യക്ഷനാണ്. മൊത്തം കരിസ്മാറ്റിക് കാര്യങ്ങളുടെ മേല്‍നോട്ടം അദ്ദേഹത്തിനാണ്. കളമശ്ശേരിയിലെ എമ്മാവൂസ് പോലുള്ള അല്മായരുടെ കരിസ്മാറ്റിക് കേന്ദ്രങ്ങള്‍ ചെയ്യുന്ന തെറ്റും ശരിയും വിലയിരുത്തുന്നത്, അദ്ദേഹമാണ്.
ആഗോളതലത്തില്‍ മാര്‍പ്പാപ്പ തന്നെ സഭയ്ക്കകത്തു നിന്ന് എതിര്‍പ്പുകള്‍ നേരിടുമ്പോഴാണ്, ഈ വിവാദം. വിമര്‍ശനങ്ങള്‍ ഉയരുന്നതായി വത്തിക്കാന്‍ പത്രമായ ‘ഒസര്വേത്തറേ റൊമാനോ’യില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: