മലപ്പുറം/കൊച്ചി: തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് എഴുതിയ അപൂര്‍വ കൃതി ‘കേരളനാടകം’ ജര്‍മനിയില്‍ കണ്ടെത്തിയെന്ന അവകാശവാദത്തിനു പിന്നാലെ, അതു കേരളത്തില്‍ അച്ചടിച്ചിട്ടുണ്ടെന്ന വസ്തുത പുറത്തുവന്നു.
‘കേരളനാടകം’, മലയാള സര്‍വകലാശാല ഡീനും പരീക്ഷാ കണ്‍ട്രോളറുമായ ഡോ. എം. ശ്രീനാഥന്‍ ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ കണ്ടെത്തിയെന്ന് വെള്ളിയാഴ്ച ‘ഹിന്ദു’വാണ്, റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഈ കൃതി മുന്‍പ് കേരളത്തില്‍ അച്ചടിച്ചിട്ടുണ്ടെന്ന് ഇതു പണ്ടേ ടൂബിങ്ങനില്‍ കണ്ടിട്ടുള്ള മലയാള പണ്ഡിതനും ഗവേഷകനുമായ ഡോ. സ്കറിയ സക്കറിയ വ്യക്തമാക്കി. ”ഇതിന്റെ കോപ്പി ചില ഗ്രന്ഥശാലകളില്‍ എങ്കിലും കണ്ടേക്കും. എന്റെ ‘ഗുണ്ടര്‍ട്ടും മലയാളവും’ എന്ന പുസ്തകത്തില്‍ ഇതേപ്പറ്റി പരാമര്‍ശമുണ്ട്. അതില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയിലുള്ള മലയാള പുസ്തകങ്ങളുടെ പട്ടികയുമുണ്ട്,” സ്കറിയ ‘ജന്മഭൂമി’യോട് പറഞ്ഞു.
വിവിധ സമുദായങ്ങള്‍ കേരളത്തില്‍ എങ്ങനെയുണ്ടായി എന്ന് വിവരിക്കുന്ന പുസ്തകമാണ്, ‘കേരള നാടകം.’ ‘മലക്കാല’ എന്ന വാക്കില്‍ നിന്നാണ് മലയാളം ഉണ്ടായതെന്ന് എഴുത്തച്ഛന് പറയുന്നു. മലനിരകള്‍ എന്നര്‍ത്ഥം.
ഇനി ‘കേരള നാടക’ത്തിന്റെ താളിയോല പതിപ്പ് കണ്ടെത്തണമെന്ന് ശ്രീനാഥന്‍ പറഞ്ഞു. ഉള്ളൂര്‍ അടക്കമുള്ള എഴുത്തുകാര്‍ എഴുത്തച്ഛന് ഇത്തരത്തിലൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ താളിയോലയിലുള്ള ഗ്രന്ഥം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ടുബിങ്ങന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പകര്‍ത്തി എഴുതിയ ഒരു പതിപ്പുണ്ട്.
ചെറിയൊരു നോട്ട് ബുക്കിലാണ് കേരള നാടകമെന്ന തലക്കെട്ടോടെ ഗുണ്ടര്‍ട്ട് ഇത് എഴുതിയിരിക്കുന്നത്. റിട്ടണ്‍ ബൈ രാമാനുജന് തുഞ്ചന്‍ എന്നും ഗുണ്ടര്‍ട്ട് തുടക്കത്തില്‍ പറയുന്നുണ്ട്. ഗുണ്ടര്‍ട്ട് കേരളത്തിലുള്ള സമയത്ത് ഈ കൃതി കണ്ടിട്ടുണ്ടാകാമെന്നും അങ്ങനെയാകാം അദ്ദേഹം ഇത് പകര്‍ത്തിയതെന്നും ശ്രീനാഥന്‍ അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട് മലയാളം സര്‍വകലാശാല ചര്‍ച്ച സംഘടിപ്പിക്കും. ടുബിങ്ങനിലെ പ്രൊഫസര്‍ ഡോ. ഹൈക്കേ ഒബര്ലിനും കേരളത്തിലെ ഭാഷാ പണ്ഡിതരും ചരിത്രകാരന്മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: