റിയോ ഡി ജനീറോ: സ്പ്രിന്റില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് പ്രഖ്യാപിച്ച് ജമൈക്കയുടെ ലോകചാമ്പ്യന് ഉസൈന്‍ ബോള്‍ട്ടിന് ഒളിമ്പിക്സില്‍ സ്പ്രിന്റ് ഡബിള്‍. നേരത്തെ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ബോള്‍ട്ട് ഇന്നലെ 200 മീറ്ററിലും വ്യക്തമായ ലീഡോടെ പൊന്നണിഞ്ഞു. എതിരാളികളെ ഏറെ പിന്നിലാക്കി 19.78 സെക്കന്‍ഡിലായിരുന്നു 200 മീറ്ററില്‍ ബോള്‍ട്ട് ഫിനിഷ് ലൈന്‍ കടന്നത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്പ്രിന്റ് ഡബിള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ബോള്‍ട്ടിന് കൈവന്നു.
ബോള്‍ട്ടിന് ശക്തരായ എതിരാളികളാകുമെന്ന് കരുതപ്പെട്ടിരുന്ന ജമൈക്കയുടെ യോഹാന്‍ ബ്ലേക്കും അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനും സെമിയില്‍തന്നെ പുറത്തായതിനാല്‍ വെല്ലുവിളിയില്ലാതെ അനായാസമായിരുന്നു ബോള്‍ട്ടിന്റെ എട്ടാം ഒളിമ്പിക് സ്വര്‍ണ്ണത്തിലേക്കുള്ള കുതിപ്പ്. എട്ടു പേര് മത്സരിച്ച ഫൈനലില്‍ 20 സെക്കന്‍ഡിനു താഴെ ഓടിക്കയറാന്‍ സാധിച്ചതും ബോള്‍ട്ടിന് മാത്രമാണ്. ഈയിനത്തില്‍ തന്റെ ഏറ്റവും മികച്ച ഏഴാമത്തെ സമയമാണ് ബോള്‍ട്ട് ഇന്നലെ കുറിച്ചത്.
നൂറ് മീറ്ററിലെ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ആന്ദ്രെ ഡി ഗ്രസെ 20.02 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റഫെ ലെമൈട്ര 20.12 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. അമേരിക്കന്‍ പ്രതീക്ഷയായ ലാഷോണ്‍ മെറിറ്റ് ആറാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.
അതേ സമയം 200 മീറ്ററില്‍ തന്റെ തന്നെ പേരിലുള്ള ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ബോള്‍ട്ട് മത്സരശേഷം പറഞ്ഞു. നേരത്തെ 200 മീറ്റര്‍ ഫൈനലില്‍ ലോക റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നാം തവണയാണ് 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. 2008ല്‍ ബീജിങില്‍ തുടങ്ങിയ കുതിപ്പാണ് ലണ്ടനും കടന്ന് റിയോയില്‍ എത്തി നില്‍ക്കുന്നത്. ഇനി 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കിയാല്‍ ഒളിമ്പിക്സ് സ്പ്രിന്റില്‍ ഹാട്രിക്ക് ട്രിപ്പിള്‍ സ്വര്‍ണമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ബോള്‍ട്ടിന്റെ ലക്ഷ്യം. ഇന്നാണ് റിലേ ഫൈനലില്‍ ബോള്‍ട്ടും കൂട്ടരും ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: