ന്യൂദല്‍ഹി: മലയാളി നീന്തല്‍ പരിശീലകന് എസ്. പ്രദീപ് കുമാറിന് കായിക പരിശീലകര്‍ക്കുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരത്തിന് ശുപാര്‍ശ. നീന്തല്‍ താരം സജന് പ്രകാശിന്റെ പരിശീലകനാണ് പ്രദീപ് കുമാര്‍.
റിയോ ഒളിമ്പിക്സില്‍ മിന്നല്‍ പ്രകടനം നടത്തിയ ജിംനാസ്റ്റിക് താരം ദീപ കര്‍മാക്കറിന്റെ പരിശീലകന് ബിശ്വേശ്വര് നന്ദി ഉള്‍പ്പെടെ അഞ്ച് പരിശീലകരാണ് അന്തിമ പട്ടികയിലുള്ളത്. ഇതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ പരിശീലകന് രാജ്കുമാര് സിംഗ്, 100 മീറ്റര്‍ ഓട്ടത്തില്‍ റിയോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ദ്യുതി ചന്ദിന്റെ പരിശീലകന് എന്‍. രമേശ്, വനിത ഗുസ്തി ടീം പരിശീലകന് മഹാവീര്‍ സിംഗ് എന്നിവരെയാണ് പുരസ്കാര നിര്‍ണയസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഗെയിംസില്‍ സജന് പ്രകാശ് ആറ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നേടി ചരിത്രം കുറിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പരിശീലകനായ പ്രദീപ് കുമാറിന് ദ്രോണാചാര്യ നല്കാന് സമിതി തീരുമാനിച്ചത്. തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ഒളിംപിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിപ കര്‍മാക്കറിന് ഖേല്‍ രത്നക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ദിപ കര്‍മാക്കറാണ് പരിശീലകന്റെ പേര് ദ്രോണാചാര്യ പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്. ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മല്ലിക് ഉള്‍പെടെയുള്ള വനിത ഗുസ്തി താരങ്ങളുടെ പരിശീലകനാണ് മഹാവീര്‍സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: