റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് നാല് വര്‍ഷം വിലക്ക്. റിയോയില്‍ നര്‍സിങ് മത്സരത്തിന് ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രാജ്യാന്തര കായിക കോടതി വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് അടിയന്തര പ്രാബല്യത്തോടെ നിലവില്‍വന്നതായും രാജ്യാന്തര കോടതി അറിയിച്ചു. ഇതോടെ നര്‍സിങിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങളും അവസാനിച്ചു.
74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് നര്‍സിങ് മത്സരിക്കേണ്ടിയിരുന്നത്. നേരത്തെ ഉത്തേജകവിവാദത്തില്‍ ഉള്‍പ്പെട്ട നര്‍സിങിന് ഓളിമ്പിക്സില്‍ മത്സരിക്കാന്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) അംഗീകരിച്ചില്ല.
ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ നടപടിയെ ചോദ്യം ചെയ്ത് വാഡ രാജ്യാന്തര കായിക കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചശേഷമാണ് കോടതിയുടെ നടപടി. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഉത്തേജകവിവാദമുണ്ടാകാനുള്ള കാരണമെന്ന നര്‍സിങിന്റെ വാദം രാജ്യാന്തര കായിക കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: