കോഴിക്കോട്: ആര്യവൈദ്യശാല കോട്ടക്കലിന്റെ ആദ്യശാഖ കല്ലായി റോഡില്‍ ആരംഭിച്ചിട്ട് നൂറു വര്‍ഷം തികയുന്നു. കോട്ടക്കലിന് പുറത്ത് ആദ്യമായി ഒരു ബ്രാഞ്ച് തുടങ്ങണമെന്ന ആലോചന വന്നപ്പോള്‍ സ്ഥാപകന്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ തെരഞ്ഞെടുത്തത് കോഴിക്കോടിനെയായിരുന്നു. ആയുര്‍വേദ ചികിത്സാകേന്ദ്രം മാത്രമായിരുന്നില്ല അത്. മലബാറിലെ ആദ്യത്തെ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനമായ ആര്യവൈദ്യ പാഠശാല തുടങ്ങിയത് ഈ ബ്രാഞ്ചിനോടനുബന്ധിച്ചായിരുന്നു. തികഞ്ഞ സഹൃദയനായിരുന്ന പി.എസ്. വാരിയരുടെ നാടകപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും നാടകാവതരണങ്ങള്‍ അരങ്ങേറാനുമായി. ബ്രാഞ്ചിന്റെ ഭാഗമായി പി.എസ്.വി ഡ്രാമാറ്റിക് ഹാളും ഇതോടനുബന്ധിച്ചുണ്ടായി. കോഴിക്കോടിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക കലാരംഗത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രമാണ് ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ശാഖയ്ക്കുള്ളത്. കല്ലായി റോഡിലുള്ള സ്വന്തം കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിച്ചത്. അതോടൊപ്പം തന്നെ പാഠശാല ആരംഭിക്കാനും പി.എസ്. വാരിയര്‍ തീരുമാനിച്ചു. ബ്രാഞ്ചിനോടനുബന്ധിച്ചു തന്നെ പാഠശാലക്കുള്ള കെട്ടിടം പണി ആരംഭിച്ചു. ആയുര്‍വേദത്തിന്റെ വികാസത്തിനായി ആരംഭിച്ച ആര്യവൈദ്യസമാജത്തിന്റെ രണ്ടു വിശേഷാല്‍ പൊതുയോഗങ്ങള്‍ പുതിയ ബ്രാഞ്ചില്‍ നടന്നു. വൈദ്യപാഠശാലയുടെ പാഠ്യപദ്ധതിയും മറ്റും ഈ ചര്‍ച്ചയിലാണ് രൂപപ്പെട്ടത്. വൈദ്യരത്നം തൃപ്രങ്ങോട് കെ. പരമേശ്വരന് മൂസ്, അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് ദിവാകരന് മൂസ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തു. 1917ല്‍ ജനുവരി 14നാണ് ആര്യവൈദ്യ സമാജത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആയുര്‍വേദ പാഠശാലയുടെ ഉദ്ഘാടനം നടന്നത്. സാമൂതിരി രാജാവായിരുന്ന ഉദ്ഘാടകന്‍.
42 പേരായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായി തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത് പ്രവേശന ഫീസിനത്തില്‍ അഞ്ചു രൂപ മാത്രം. പി.പി. കമ്മാരന് നമ്പ്യാര്‍, പി.കെ. രാവുണ്ണിമേനോന് എന്നിവരായിരുന്നു ആദ്യ അധ്യാപകര്‍. ആര്യവൈദ്യന്‍ എന്‍.പി.കെ. പിഷാരടി പിന്നീട് പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. പി.എസ്. വാരിയര്‍ ആഴ്ചയിലൊരിക്കല്‍ എത്തി വിദ്യാര്‍ത്ഥികളെ ശരീരശാസ്ത്രം പഠിപ്പിച്ചു. 14 പേരാണ് 1921ല്‍ ആര്യവൈദ്യന്‍ ബിരുദം നേടി ഇവിടെ നിന്ന് പുറത്തുവന്നത്. 1924 ലാണ് പാഠശാല കോട്ടക്കലിലേക്കു മാറ്റുന്നത്. ഇന്നത് ആയുര്‍വേദരംഗത്തെ പ്രസിദ്ധ സ്ഥാപനമായി വളര്‍ന്നു വലുതായിരിക്കുന്നു. പി.എസ്. വാരിയരുടെ നാടകപ്രവര്‍ത്തനങ്ങളുടെയും പ്രധാനകേന്ദ്രമായി കോഴിക്കോട് ബ്രാഞ്ച് മാറി. തമിഴ് നാടകങ്ങളില്‍ നിന്നും സംസ്കൃത നാടകത്തിലേക്കും മലയാള നാടകവേദിയുടെ വളര്‍ച്ചയിലേക്കും മാറുന്ന രംഗവേദിയായി ഈ കേന്ദ്രം മാറി. കോട്ടക്കല്‍ പരമശിവവിലാസം നാടക കമ്പനിക്കുവേണ്ടി പി.എസ് വാരിയര്‍ നിരവധി സംഗീത നാടകങ്ങള്‍ എഴുതുകയും തമിഴ് നാടകങ്ങള്‍ തര്‍ജ്ജമ ചെയ്തെടുക്കുകയും ചെയ്തു. ഇതാണ് 1939 മുതല്‍ പിഎസ്വി നാട്യസംഘമായി മാറിയത്.
2011 മാര്‍ച്ച് 23 നാണ് നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മാറിയത്. 50,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വിപുലമായ കെട്ടിടസമുച്ചയമാണ് ഇന്ന് ബ്രാഞ്ചിനുള്ളത്. ഡോ.പി.വി.രവീന്ദ്രനാണ് നിലവില്‍ ബ്രാഞ്ച് മാനേജറും ചീഫ് ഫിസിഷ്യനും.
ആയുര്‍വേദ ചികിത്സാപഠന രംഗങ്ങളില്‍ മാത്രമല്ല, കലാസാഹിത്യരംഗത്തും തനതായി മുദ്രപതിപ്പിച്ച ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ശാഖ നൂറാം വാര്‍ഷികാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനുവേണ്ടി 22ന് ഹോട്ടല്‍ കിംഗ്ഫോര്‍ട്ടില്‍ വൈകീട്ട് മൂന്ന് മണിക്ക് സംഘാടകസമിതി രൂപീകരണ യോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: