ബംഗളൂരു: വിവാദമായ ആന്‍ട്രിക്സ്-ദേവാസ് കരാറിന്റെ പേരിലുള്ള വിലക്കിനെതിരെ അവസാന നിമിഷംവരെ പോരാടുമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍. മുഴുവന്‍ ശാസ്ത്രസമൂഹത്തിന്റെയും അന്തസ് കാത്തുസൂക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ജോലികളില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ തേടി വിവരാവകാശനിയമപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കുമെന്നും മാധവന് നായര്‍ പറഞ്ഞു.
ആന്‍ട്രിക്സ്-ദേവാസ് ഇടപാടിലെ പങ്കിന്റെ പേരില്‍ സര്‍ക്കാര്‍ ജോലികളില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങളും അതിനുള്ള ശുപാര്‍ശകളും വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് ബഹിരാകാശ വകുപ്പ് കഴിഞ്ഞയാഴ്ച മാധവന് നായരെ അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 8(1) പരാമര്‍ശിച്ചാണ് വിവരങ്ങള്‍ നല്കാന് പറ്റില്ലെന്ന് ബഹിരാകാശ വകുപ്പ് അറിയിച്ചത്. ഇതിനെതിരെയാണ് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തനിക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞര്ക്കുമെതിരെയുള്ള വിലക്ക് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തയ്യാറാകുമെന്നാണ് പ്രതീക്ഷ. നിരോധന ഉത്തരവിന് ശേഷമുള്ള തന്റെ കത്തിന് മറുപടി നല്കാന് സിംഗ് തയ്യാറാകാത്തത് പരാമര്‍ശിക്കവെ അദ്ദേഹം ഇക്കാര്യത്തില്‍ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടാന്‍ ബഹിരാകാശ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കാമെന്നായിരുന്നു മാധവന് നായരുടെ പ്രതികരണം. കരാറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണവും കുറ്റപത്രം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് ബഹിരാകാശവകുപ്പിനെ നിയമമന്ത്രാലയം അറിയിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് മുഴുവന്‍ ശാസ്ത്ര, നിയമസമൂഹങ്ങളും അഭിപ്രായപ്പെട്ട കാര്യവും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ചൂണ്ടിക്കാട്ടി. സ്വാഭാവികമായും നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങേണ്ടതാണ്. എന്നാല്‍ ഇതിന് ഇത്രയും സമയം എടുക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. തന്റെ മാത്രമല്ല, മുഴുവന്‍ ശാസ്ത്രസമൂഹത്തിന്റെയും അന്തസ് കാത്തുസൂക്ഷിക്കാന്‍ അവസാന നിമിഷംവരെ പോരാടും, അദ്ദേഹം പറഞ്ഞു.
ചില ഭാഗങ്ങളില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആന്‍ട്രിക്സ്-ദേവാസ് കരാര്‍ റദ്ദാക്കിയതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 2009 ഡിസംബറിനുശേഷം സുതാര്യമായ വിശകലനങ്ങളോ, ആഭ്യന്തര ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. എല്ലാം രഹസ്യമാക്കിവെക്കുകയായിരുന്നു. കരാര്‍ റദ്ദാക്കാനുള്ള കടുത്ത നടപടികള്‍ക്ക് പിന്നില്‍ ശക്തമായ സമ്മര്‍ദ്ദം മാത്രമാണ്. നടപടിക്രമങ്ങളുടെ ലംഘനവും എസ്.ബാന്‍ഡ് പ്രതിരോധ ആവശ്യങ്ങള്ക്കുവേണ്ടിയുള്ളതാണെന്നുമുള്ള വാദം അസംബദ്ധമാണ്. ചില ഭാഗങ്ങളില്‍നിന്നുണ്ടായ കള്ളക്കളികളാണ് ഒട്ടേറെ മണ്ടത്തരങ്ങള്ക്കൊടുവില് കരാര്‍ റദ്ദാക്കാനുള്ള അന്തിമ തീരുമാനത്തിന് പിന്നിലെന്ന് മാധവന് നായര്‍ ആരോപിച്ചു. കരാര്‍ റദ്ദാക്കിയതുവഴി സുവര്‍ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഡിടിഎച്ച് വിപ്ലവംപോലെ ഉപഗ്രഹാധിഷ്ഠിത മൊബെയില്‍ ഫോണ്‍ വിപ്ലവത്തിനുള്ള അവസരമാണ് നഷ്ടമായത്. സാങ്കേതികമായി ഇത് രാജ്യത്തിന് കനത്ത നഷ്ടമാണെന്നും മാധവന് നായര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: