തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ലുലു മാളിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വീകരിക്കാന്‍ കേരളത്തിന് സന്തോഷമേയുള്ളൂ. വലിയ തോതിലുള്ള വികസനമാണ് ലുലു മാളിലൂടെ തിരുവനന്തപുരത്ത് വരുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് യൂസഫലിയെപ്പോലുള്ള സംരംഭകരുടെ പിന്തുണ ആവശ്യമാണ്. ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്കാന് ലുലുമാളിലൂടെ സാധിക്കും. മാളിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ലുലുമാളിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാളിന്റെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ഹോട്ടലിന്റെയും കണ്വെന്ഷന് സെന്ററിന്റെയും മോഡല്‍ അനാച്ഛാദനം ചെയ്തു. ശശി തരൂര്‍ എംപി പൈലിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ ലുലു മാളിന്റെ ബ്രോഷര്‍ പ്രകാശനം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയ്ക്ക് നല്കി നിര്‍വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി ലുലു മാളിന്റെ വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
2000 കോടിരൂപയുടെ നിക്ഷേപവും 5000ത്തിലധികം ആളുകള്‍ക്ക് നേരിട്ടുള്ള തൊഴില്‍ അവസരങ്ങളുമാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാകുന്നത്. ഷോപ്പിംഗ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെന്റര്‍ എന്നിവയും പദ്ധതിക്കായി ഏറ്റെടുത്ത 20 ഏക്കറില്‍ ഉയര്‍ന്നുവരും. ഷോപ്പിംഗ് മാളില്‍ 200ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, ഐസ് സ്കേറ്റിംഗ്, 9 സ്ക്രീന്‍ മള്‍ട്ടി പ്ലെക്സ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെയിമെന്റ് സെന്റര്‍ എന്നിവയടക്കം നിരവധി ആകര്‍ഷണങ്ങളാണ് ഉണ്ടാകുക.
3000ത്തിലധികം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ഗതാഗത തിരക്ക് ഒഴിവാക്കി ആളുകള്‍ക്ക് സുഗമമായി വന്നുപോകുന്നതിനാവശ്യമായ ആധുനിക ട്രാഫിക് മാനേജ്മെന്റ് ഏര്‍പ്പെടുത്തും. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണരീതി അവലംബിച്ച് സോളര്‍ എനര്‍ജിയിലായിരിക്കും മാള്‍ പ്രവര്‍ത്തിക്കുക.
2018 ആഗസ്റ്റോടെ ഷോപ്പിംഗ് മാളിന്റെയും 2019 മാര്‍ച്ചോടെ ഹോട്ടലിന്റെയും കണ്വെന്ഷന് സെന്ററിന്റേയും പണി പൂര്‍ത്തിയാകുമെന്ന് ലുലു ഗ്രൂപ്പ് സാരഥി എംഎ യൂസഫലി പറഞ്ഞു. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, വാര്‍ഡ് കൗണ്‍സിലര്‍ ഹിമ സിജി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എംഎ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: