തിരുവല്ല: നിരേറ്റുപുറം ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവ സമിതി സെക്രട്ടറിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയ കേസില്‍ പഞ്ചായത്തംഗം അടക്കം രണ്ട് പേര് അറസ്റ്റില്‍. തലവടി പഞ്ചായത്ത് നാലാം വാര്‍ഡംഗം നടുവിലേ മുറിയില്‍ ചിറമേല്‍ പ്രകാശ് പനവേലി (44), അര്‍ത്തിശ്ശേരി കണ്ടത്തില്‍ വീട്ടില്‍ മാത്യു കെ. തോമസ് (52) എന്നിവരെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്പ്രം അമിച്ചകരി വേങ്ങല്‍ പുത്തന്‍വീട്ടില്‍ പുന്നൂസ് ജോസഫ് (46), ഭാര്യ എല്‍സി (45) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീടിന്റെ പ്രധാന വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ പുന്നൂസിനെ അക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ ഭാര്യ എല്‍സിയെ അക്രമികള്‍ തള്ളിവീഴ്ത്തി ചവിട്ടി. എല്‍സി ധരിച്ച വസ്ത്രങ്ങള്‍ വലിച്ചു കീറി. അക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരുവരേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശ് പനവേലിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്താനിരുന്ന നീരേറ്റുപുറം ടൂറിസം ജലമേള എഡിഎം നിരോധിച്ചിരുന്നു.
ജലമേളയ്ക്കെതിരെ പരാതി നല്‍കിയതിന് പിന്നില്‍ പുന്നൂസ് ജോസഫാണെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് എസ്ഐ വിനോദ് കൃഷ്ണന് അറിയിച്ചു. പ്രതികളില്‍ മൂന്നുപേര്‍ ഒളിവിലാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: