കൊച്ചി: നഗരവും ജില്ലയുടെ വിവിധ ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കീഴടക്കുമ്പോള്‍ ജനം ഭീതിയില്‍. ഇന്നലെ തിരുവനന്തപുരം പുല്ലുവിള കടല്‍ത്തീരത്ത് വൃദ്ധയെ തെരുവ് നായ്ക്കള്‍ കടിച്ച് കീറി കൊലപ്പെടുത്തിയതോടെ തെരുവിലിറങ്ങാന്‍ ഭയക്കുകയാണ് ജനങ്ങള്‍.
നഗരത്തില്‍ കലൂര്‍, മണപ്പാട്ടി പറമ്പ്, നെഹ്റു സ്റ്റേഡിയത്തിന്റെ പിന്‍വശം, കളമശേരി കുസാറ്റ് പരിസരം, എന്നിവിടങ്ങളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. സ്കൂള്‍കുട്ടികള്‍ക്ക് നേരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ചെന്ന സംഭവവും ഉണ്ടായിട്ടുണ്ട്. നഗരത്തില്‍ മാലിന്യനിക്ഷേപം കൂടിയതോടെ നായശല്യം ഏറിയെന്നാണ് കോര്പ്പറേഷന് അധികൃതരുടെ ഭാഷ്യം.
മാസങ്ങള്‍ക്ക് മുമ്പാണ് കോതമംഗലത്ത് മൂന്ന് വയസുകാരന് ദേവാനന്ദിനെ തെരുവ് നായ കടിച്ചുകീറിയത്. നായയുടെ ആക്രമണത്തില്‍ ദേവാനന്ദിന്റെ രണ്ടു കണ്ണുകള്‍ക്കും ചുണ്ടിനും കഴുത്തിനും മുമ്പിലും പിന്നിലുമെല്ലാം സാരമായി പരിക്കേറ്റിരുന്നു. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചുവലിച്ച് മുറ്റത്തിടുകയായിരുന്നു. ഇതേ നായ തന്നെ തൃക്കാരീയൂര്‍ സ്വദേശി വിജയകുമാരിയെയും ആക്രമിച്ചു.
തെരുവു നായയുടെ ആക്രമണം തുടര്‍ക്കഥയായ ജില്ലയില്‍ പേവിഷത്തിനുള്ള പ്രതിരോധ മരുന്നും കിട്ടാനില്ല. രാത്രികാലങ്ങളില്‍ കോഴികളെയും മറ്റും പിടികൂടുന്നത് നിത്യസംഭവമായിരിക്കുകയാണ്. പകല്‍ സമയത്ത് പോലും റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: