തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ നിന്ന് ഭൂമി ലഭിച്ചവരില്‍ നിന്നും 38,170 ഏക്കര്‍ ഭൂമി അനധികൃത ഭൂമി ഏറ്റെടുത്തതിനു പുറമെ സംസ്ഥാനത്ത് 20,362 ഏക്കര്‍ ഭൂമി കൂടി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ വിവിധ കമ്പനികളുടെ കൈവശമുള്ള 20,362 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ നോട്ടീസ് നല്കി.
വിദേശകമ്പനികള്‍ സ്വാതന്ത്ര്യത്തിന് മുമ്പ് കൈവശം വച്ചിരുന്ന, പിന്നീട് വ്യാജരേഖ ചമച്ച് കൈക്കലാക്കിയ 5 ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 49 ഓളം ക്രിമിനല്‍കേസുകളും ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്പെടുന്നവയടക്കമുള്ള 20,362 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ എസ്. രാജമാണിക്യം നോട്ടീസ് നല്‍കിയത്.
ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് കൈവശം വച്ചിരുന്ന 9265.34 ഏക്കര്‍, പീരുമേട്, പെരിയാര്‍ വില്ലേജുകളില്‍ റാം ബഹദൂര്‍ താക്കൂര്‍ കമ്പനി, പോബ്സ് എന്നിവര്‍ കൈവശം വയ്ക്കുന്ന ഭൂമി, ഇടുക്കി പീരുമേട് പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി കൈവശം വച്ചിരിക്കുന്ന 7373.67 ഏക്കര്‍, ഇടുക്കി ഉപ്പുതറ വില്ലേജിലെ പീരുമേട് ടീ കമ്പനിയുടെ 2958 ഏക്കര്‍, തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ബ്രൈമൂര്‍ എസ്റ്റേറ്റിന്റെ 765 ഏക്കര്‍ എന്നിവ ഏറ്റെടുക്കാനാണ് നോട്ടീസ്.
87,000 ഏക്കറോളം ഭൂമിയുടെ പ്രാഥമിക പരിശോധന പുരോഗമിക്കുന്നതിനിടെയാണ് 20,362 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയായി കണ്ടെത്തി നോട്ടീസ് നല്‍കിയത്. മൂന്നാര്‍ ടാറ്റ, കെഡിഎച്ച്പി, പോപ്പ്, കരുണ, കേരള എസ്റ്റേറ്റ് കമ്പനികളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ 2015 ഡിസംബര്‍ 30ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍സ് കമ്പനിക്ക് പുറമെ സംസ്ഥാനവ്യാപകമായി വിദേശകമ്പനികള്‍ കൈവശം വച്ചിരുന്നതും ഉപേക്ഷിച്ചുപോയതുമായി സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ഭൂമി തിരിച്ചുപിടിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ വന്‍കിട കുത്തക കമ്പനികള്‍ക്കെതിരായ നീക്കത്തിനെതിരെ സിപിഐയുടെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും സിപിഐയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം റവന്യൂ വകുപ്പിലുണ്ടായിട്ടുള്ളത്. ഇതുമൂലം വരുംനാളുകളില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് തിരിച്ചടിയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: