തിരുവനന്തപുരം: ഭീകരസംഘടനയായ പോപ്പുലര്ഫ്രണ്ട്നിരോധിച്ച് അനധികൃത മതംമാറ്റ കേന്ദ്രങ്ങള്‍ പൂട്ടാന്‍ പിണറായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ആര്.വി. ബാബു.
പൗരാവകാശങ്ങളുടെ മറവില്‍ സലഫി സെന്ററുകള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇവയെ സര്‍ക്കാര്‍ നിരീക്ഷിക്കണം. മതംമാറ്റം നിരോധിക്കുക, അനധികൃത ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത പ്രചാരണത്തിനുള്ള ഭരണഘടനാ സ്വാതന്ത്ര്യം മതം മാറ്റാനുള്ളതല്ലെന്ന് സുപ്രീംകോടതിവിധിയുണ്ട്. കേരളത്തില്‍ നിരവധി അനധികൃത ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ലൗ ജിഹാദുള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ പിന്തുണയും പ്രോത്സാഹനവും നല്കുന്നു. ഇവ ഐഎസിലേക്കും മറ്റും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളായി. സംസ്ഥാന സര്‍ക്കാര്‍ കാണുന്നില്ല. മതസൗഹാര്‍ദ്ദവും മതേതരത്വവും നിലനില്ക്കാന് മതംമാറ്റ നിരോധന നിയമം കൊണ്ടുവരാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണം.
പ്രത്യേകസംഘം അന്വേഷിച്ചാലേ ലൗ ജിഹാദും പിന്നിലെഗൂഢലക്ഷ്യങ്ങളും കണ്ടെത്താനാവൂ. തുടരന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം.
അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം പോപ്പുലര്‍ ഫ്രണ്ടാണ്. മഞ്ചേരിയിലെ അനധികൃത മതപരിവര്ത്തനകേന്ദ്രമായ സത്യസരണിയുടെ പിന്നിലും പോപ്പുലര്‍ഫ്രണ്ടാണ്. പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദസംഘടനയാണെന്ന് കേരള ഹൈക്കോടതിയില്‍ രണ്ടു പ്രാവശ്യം സത്യവാങ്മൂലം നല്കിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അവിടെ റെയ്ഡ് നടത്താന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ന്യൂനപക്ഷ പ്രീണനം മാറ്റി പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനും അനധികൃത മതംമാറ്റകേന്ദ്രങ്ങള് അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നല്‍കും, അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി കിളിമാനൂര്‍ സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍സെക്രട്ടറി വഴയില ഉണ്ണി നന്ദി പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് ഗിരീഷ,് സംഭാഗ് കാര്യവാഹക് പ്രസാദ് ബാബു, വിഭാഗ് കാര്യവാഹക് സന്തോഷ്, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ്പി. ജ്യോതീന്ദ്ര കുമാര്‍, സംസ്ഥാന സമിതിയംഗം കെ. പ്രഭാകരന്, ടി. ജയചന്ദ്രന്, ജില്ലാ സംഘടനാ സെക്രട്ടറി കെ. പ്രഭാകരന്, ജില്ലാ ഖജാന്‍ജി ശിവശങ്കരപ്പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ മോഹനന്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.ജി. ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്ത്രീകളടക്കം നൂറുകണക്കിന് പേര് മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുളിമൂട്ടില്‍ കേസരി സ്മാരക ബില്‍ഡിങ്ങിന് മുന്നില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: