റിയോ ഡി ജനീറോ: ജർമ്മൻ വനിതകൾക്ക് ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണം. ഇന്നലെ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വീഡനെ കീഴടക്കിയാണ് ജർമ്മനി ചരിത്രത്തിലാദ്യമായി സ്വർണ്ണം നേടിയത്. ഇരു ടീമുകളും ആദ്യമായിട്ടായിരുന്നു വനിതാ ഫുട്ബോൾ ഫൈനലിൽ കളിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ ജർമ്മനിക്കായിരുന്നു മുൻതൂക്കം. എന്നാൽ മികച്ച പ്രതിരോധം തീർത്ത സ്വീഡിഷ് വനിതകൾ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. കളിയുടെ 48-ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഡെനിഫർ മരോസാനാണ് ലക്ഷ്യം കണ്ടത്.
62-ാം മിനിറ്റിൽ സ്വീഡിഷ് താരം ലിൻഡ സെംബ്രാന്റ് സ്വന്തം വലയിൽ പന്തെത്തിച്ച് ജർമ്മനിയുടെ ലീഡ് ഉയർത്തി. ഇതോടെ ഗോൾ മടക്കാനായി സ്വീഡിഷ് താരങ്ങൾ മികച്ച മുന്നേറ്റങ്ങളുമായി ജർമ്മൻ ഗോൾമുഖം പലതവണ വിറപ്പിച്ചു. അഞ്ച് മിനിറ്റിനുശേഷം സ്റ്റിനയിലൂടെ അവർ ഒരു ഗോൾ മടക്കുകയും ചെയ്തു. പിന്നീട് സമനിലക്ക് വേണ്ടി പൊരുതിനോക്കിയെങ്കിലും പ്രതിരോധക്കോട്ടകെട്ടി കാത്തതോടെ സ്വർണ്ണം ജർമ്മനിക്ക് സ്വന്തം.
മറ്റൊരു കളിയിൽ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടുത്തി കാനഡ വെങ്കലം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കാനഡയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: