കൊച്ചി: ഭാരത് പെട്രോളിയം കോര്പറേഷന് വേണ്ടി പുത്തന്‍കുരിശില്‍ 140 ഏക്കര്‍ നെല്പാടം നികത്തുന്നത് തടഞ്ഞ് ഉത്തരവിട്ടതായി റവന്യു വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. തിരുവാങ്കുളം നേച്ചര്‍ ലവേഴ്സ് ഫോറം പ്രസിഡന്റ് എം. ആര് ഗിരീഷ്കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കുന്നത്തുനാട് താലൂക്ക് അഡീ. തഹസീല്‍ദാര്‍ പി. ഡി ഷീലാ ദേവി കോടതിയില്‍ വിശദീകരണം നല്‍കിയത്.
പുതിയ പദ്ധതിക്ക് വേണ്ടി പാടം നികത്തിയപ്പോള്‍ ഈ മേഖലയിലുണ്ടായിരുന്ന തോടുകളുടെ ഗതി മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ സ്റ്റോപ് മെമോ നല്‍കിയതായി വിശദീകരണക്കുറിപ്പില്‍ പറയുന്നു. പുത്തന്‍കുരിശ്, തിരുവാങ്കുളം, തിരുവാണിയൂര്‍ എന്നിവിടങ്ങളിലായി 140 ഏക്കര്‍ നികത്താന്‍ അധികൃതര്‍ അനുമതി നല്കിയപ്പോള് നല്കിയ വ്യവസ്ഥയുടെ ലംഘനമാണ് തോടുകളുടെ ഗതി മാറ്റം.
പൊതു പദ്ധതി എന്ന നിലയിലാണ് കമ്പനിക്ക് പാടം നികത്താന്‍ അനുമതി നല്‍കിയത്. തോടുകളുടെ നിലവിലെ അവസ്ഥ നിലനിര്‍ത്തണമെന്ന വ്യവസ്ഥയുള്‍പ്പെടെ മുന്നോട്ടുവെച്ചാണ് അനുമതി നല്‍കിയത്. ആ വ്യവസ്ഥ ലംഘിച്ചു. തോടുകളുടെ ഗതി മാറ്റത്തിന്റെ ആഴവും ഗൗരവവും മനസിലാക്കാന്‍ വിദഗ്ധ സാങ്കേതിക പരിശോധന ആവശ്യമുണ്ട്.
വന്‍ തോതില്‍ പാടം നികത്തിയിട്ടുണ്ട്. ഇതിന്റെ യഥാര്‍ഥ അളവ് കണ്ടത്തൊന്‍ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേയും നടത്തേണ്ടതുണ്ട്. താലൂക്ക് സര്‍വേയര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുന്നത് വരെ നികത്തല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 16ന് മെമോ നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: