തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നേരിടുന്നത് ശക്തമായ ആശയപോരാട്ടമാണെന്ന് അഖിലേന്ത്യാ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ അഭിപ്രായപ്പെട്ടു. ഈ പോരാട്ടത്തില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുമ്പോഴാണ് സിപിഎമ്മുകാര്‍ കായികമായി നേരിടാന്‍ മുതിരുന്നതെന്ന് ബിജെപി മാധ്യമവിഭാഗം പരിശീലന ശിബിരം ഉദ്ഘാടനം ചെയ്ത് ശര്‍മ്മ പറഞ്ഞു.
ദേശീയതലത്തില്‍ രാഷ്ട്രീയ പോരാട്ടമാണ് മുഖ്യമായും നടക്കുന്നത്. അതിനെ അതിജീവിക്കാന്‍ ബിജെപിക്ക് കഴിയുമ്പോഴാണ് ദുഷ്പ്രചരണവുമായി പ്രതിയോഗികള്‍ മുന്നിട്ടിറങ്ങുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയശേഷം മാധ്യമങ്ങള്‍ക്ക് വികസന അജണ്ടയില്ല.
ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും കരി തേക്കുക എന്ന മുഖ്യ അജണ്ടയാണവര്ക്ക്. പക്ഷേ ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തില്‍ മുമ്പെങ്ങുമില്ലാത്ത പുരോഗതി നേടാനും കഴിയുന്നു. രാജ്യത്തിനകത്തും പുറത്തും അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ടാക്കുന്ന സര്‍ക്കാരിനെ ആരൊക്കെ ദുര്‍ബലപ്പെടുത്താന്‍ നോക്കിയാലും ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ശര്‍മ്മ പറഞ്ഞു.
മീഡിയാ വിഭാഗം കണ്‍വീനര്‍ കെ. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പ്രസംഗിച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര് കുറുപ്പ് സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന് എം.എസ്.സമ്പൂര്‍ണ, ജനറല്‍ സെക്രട്ടറി എം. ഗണേശ്, വക്താക്കളായ ജെ.ആര്. പത്മകുമാര്‍, എം.എസ്.കുമാര്‍, അഡ്വ. ജയസൂര്യന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ്അഡ്വ. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: