ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷിനെതിരെ ക്ഷേത്രത്തിന്റെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുന്നതിന് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂട്ടുനില്ക്കുകയാണെന്നാരോപിച്ചാണ് മുന്‍ പിആര്‍ഒ ബബ്ലു ശങ്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അഴിമതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്ത പെരിയ നമ്പി അടക്കമുള്ള പൂജാരിമാരെയും ജീവനക്കാരെയും ഭരണ-പോലീസ് സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുന്നതായി മുന്‍ പിആര്‍ഒയുടെ ഇടപെടല്‍ ഹര്‍ജിയിലുണ്ട്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയാണെന്നും വ്യാപകമായി അഴിമതി നടത്തുകയാണെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയിട്ടും എക്സിക്യൂട്ടീവ് ഓഫീസര്‍ മൗനത്തിലാണ്. ക്ഷേത്ര വസ്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മിണ്ടാതിരുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ബബ്ലു ശങ്കറിന്റെ പരാതിയിലുണ്ട്.
തിരുവനന്തപുരം എംജി കോളേജിലെ മുന്‍ ചെയര്‍മാനായിരുന്നു താനെന്നും ക്ലര്‍ക്കായി ക്ഷേത്രത്തില്‍ ജോലിക്കു കയറിയ തന്നെ സുപ്രീംകോടതി നിയോഗിച്ച മുന്‍ എക്സിക്യൂട്ടീവ് ഓഫീസറാണ് പിആര്‍ഒ ആക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: