പുത്തൂര്‍: നാടിനെ നടുക്കിയ അതിദാരുണമായ സംഭവമായിരുന്നു പവിത്രേശ്വരം കൈതക്കോട് വേലം പൊയ്ക വാട്ടര്‍ടാങ്ക് ദുരന്തം. ദുരന്തം നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും ദുരന്തത്തിലെ ഇരകളോട് സര്‍ക്കാര്‍ കാട്ടുന്ന അനീതി ഇന്നും തുടരുകയാണ്. ബീനയുടെ ആശുപത്രി ചെലവ് പഞ്ചായത്ത് വഹിക്കാമെന്ന വാക്ക് പാലിക്കാത്തതിനാല്‍ ഭര്‍ത്താവ് ആഞ്ചലോസ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ക്യാബിന് മുന്നില്‍ ഉപവാസം നടത്തി.
സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തിലെ പ്രസിഡന്റ് ധന്യകൃഷ്ണന്റെ മുറിയിലാണ് ആഞ്ചലോസ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപവസിച്ചത്. വൈകുന്നേരമായിട്ടും പഞ്ചായത്ത് പ്രസിഡന്റ് എത്താത്തതിനാല്‍ പുത്തൂര്‍ പോലീസ് സ്ഥലത്തെത്തുകയും പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് രാത്രിക്ക് മുമ്പ് പണം അടയ്ക്കാമെന്ന് പ്രസിഡന്റ് പോലീസിന് ഉറപ്പ് നല്‍കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 25നാണ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീട്ടിലേക്ക് മറിഞ്ഞുവീണ് വേലംപൊയ്ക ബിജുഭവനില്‍ അബി ഗബ്രിയല് (ഏഴ്) മരണപ്പെടുകയും അമ്മ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബീന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടും ബില്ലടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അന്ന് മുതലുള്ള ചികിത്സാ ചെലവിനത്തില്‍ 5,22,700 രൂപ ആശുപത്രിയില്‍ അടയ്ക്കണം. അപകടം ഉണ്ടായ സമയം ഇവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും ബില്ലടയ്ക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കിയതുമായിരുന്നു. എന്നാല്‍ ഇന്നലെയും ബില്ലടയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ല. അതിനെ തുടര്‍ന്ന് രാവിലെ പത്തുമുതല്‍ ബീനയുടെ ഭര്‍ത്താവ് ആഞ്ചലോസ് പവിത്രേശ്വരം പഞ്ചായത്ത് അധികൃതരെയും കാത്ത് പഞ്ചായത്ത് ഓഫീസിലിരുന്നെങ്കിലും അവരാരും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞില്ല. അതിനെ തുടര്‍ന്നാണ് ആഞ്ചലോസ് ഉപവാസ സമരം നടത്തിയത്. ഇവരുടെ വീടിന് സമീപത്ത് ശുദ്ധജലപദ്ധതിക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണും ഒന്നിച്ചുമറിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.
ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ട് വെള്ളത്തോട് കൂടി പതിച്ച് ടാങ്ക് പൊട്ടിച്ചിതറി. ഷീറ്റ് ഉള്‍പ്പടെ ദേഹത്ത് വീണാണ് കുട്ടി മരിച്ചത്. നിര്‍മ്മാണത്തിലെ അഴിമതിയാണ് ഈ അപകടത്തിന് കാരണമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: