കോഴിക്കോട് : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങ് അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ ഹിന്ദു സമൂഹത്തിനുമേല്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സിപിഎം തന്ത്രം മതപരമായ ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി ഓഫീസില്‍ കയറിയ സ്ത്രീകളെ അതിക്രമിച്ചവരാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്.
ആരാധനാ ക്രമം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അത് ആചരിക്കുന്നവരും വിശ്വസിക്കുന്നവരുമാണ്. ഈശ്വരന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത എംഎല് എമാരുടെ നേതാവാണ് ശബരിമല സംബന്ധിച്ച് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ക്ഷേത്രത്തിലും കാലങ്ങളായി ആചരിച്ചു വരുന്ന ചില സമ്പ്രദായങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ മാറ്റം വേണമോ എന്ന് പറയേണ്ടത് ആചാരശ്രേഷ്ഠന്മാരാണ്. ആചാര്യന്മാരും ആചരിക്കുന്നവരും ഭക്തജനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു
മാദ്ധ്യമങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: