കുമളി: അരകിലോ കഞ്ചാവുമായി വന്ന കോട്ടയം സ്വദേശി കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടിയിലായി. കോട്ടയം കുടമാളൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കാക്ക എന്ന് വിളിക്കുന്ന സന്തോഷ്(44) ആണ് അരക്കിലോ കഞ്ചാവുമായി പിടിയിലായത് കോട്ടയം കുടമാളൂര്‍ ഭാഗത്ത് കോളേജ് കുട്ടികളടക്കമുളളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രമുഖനാണ് കാക്ക സന്തോഷ്.
കുമളി ചെക്ക്പോസ്റ്റിലേയും വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫീസിലേയും ഉദ്യേഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ഇയാളുടെ പേരില്‍ ഏറ്റുമാനൂര്‍ എക്സൈസ് റെയിഞ്ചാഫീസില് കഞ്ചാവ് കേസ് നിലവിലുണ്ട്. തമിഴ്നാട് കമ്പത്ത് നിന്നും മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. കോട്ടയത്ത് എത്തിച്ച് ചെറുപൊതികളാക്കി ഇരുപത്തി അയ്യായിരം രൂപയ്ക്ക് വില്ക്കാന് സാധിക്കുമെന്ന് ഇയാള്‍ മൊഴി നല്കി.
കുമളി എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി ആര്. ശെല്‍വരാജ് പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., ജയന് പി. ജോണ്‍, സുധീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: